Wednesday, September 28, 2011

ഐഷു, അഥവാ അബൂബക്കറിനെക്കാത്ത് ഐഷുമ്മ


മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്. താഴത്തങ്ങാടി ഒലിച്ച് പോയ വെള്ളപ്പൊക്കത്തിന് ശേഷം പെരുന്നാളിനു പള്ളിയിൽ പോയിട്ടില്ല. ആ വെള്ളപ്പൊക്കത്തിലാണു ഐഷുമ്മയുടെ വാപ്പ ഒലിച്ച് പോയതു. ഉമ്മ കരഞ്ഞു കരഞ്ഞു രണ്ട് കൊല്ലം കട്ടിലൊടിച്ചു. മൂന്നാം കൊല്ലം അഞ്ച് മാസം മെത്തപ്പായ് വിരിച്ച് കിടന്നു. ആറാം മാസം പായിൽ പൊതിഞ്ഞ് കുഴിയിൽ വച്ചു. വെള്ളപൊക്കത്തിൽ ഒലിച്ച് പോയ വാപ്പയെ ഓർത്ത് കരഞ്ഞു നെഞ്ച് പൊട്ടിയാ മരിച്ചത്. പാവാട തുമ്പ് കടിച്ച് വാതിൽക്കൽ അന്തിച്ച് നിന്നിരുന്ന ആറ് വയസ്സുകാരി ഐഷുവിനെ അടുത്തേക്ക് വിളിച്ച് നെറുകയിൽ തലോടുകയോ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വെയ്ക്കുകയോ ചെയ്തില്ല. ഒന്നു നോക്കിയതു കൂടിയില്ല. 
                    വാപ്പയുടെ അകന്ന ബന്ധത്തിലുള്ള ബീവാത്തുമ്മ ഐഷുവിനെയും കൂട്ടി മലകയറി. അവരുടെ ആട്ടിൻക്കുട്ടികൾക്കൊപ്പം വളർത്തി. ഐഷുവിനു കഞ്ഞിയും, ആടുകൾക്ക് കാടിയും കൊടുത്തു. അവറ്റകൾ പാൽ ചുരത്തി തുടങ്ങിയപ്പോൾ കറന്നു ഐഷുവിനു കൊടുത്തു. വന്ന് ഏഴാം കൊല്ലം ഐഷു വയസ്സറിയിച്ചു. ബീവാത്തു മുട്ടിറക്കമുള്ള പാവാടയും വയറ് മറയ്ക്കുന്ന ഉടുപ്പും വാങ്ങി കൊടുത്തു. കയ്യാലയ്ക്കരികിൽ കാരപ്പഴം പെറുക്കാൻ വരുന്ന പയ്യന്മാരോട് അധികം കൂട്ട് പറഞ്ഞ് വിലക്കി. പുഴവക്കത്തെ തെങ്ങിൻ പണയിൽ നിന്നു ഓല കൊണ്ടു വന്നു മെടഞ്ഞു കിണറ്റിൻക്കരയിൽ കുളിപ്പുര കെട്ടിക്കൊടുത്തു. കുളിക്കാൻ പൊകുമ്പോൾ മാറിയുടുക്കാനുള്ള തുണിയും കൊണ്ടു പോകാൻ പറഞ്ഞു. തലയിൽ തേയ്ക്കാൻ കൈതോന്നിയും കറ്റാർവാഴയുമിട്ട് കച്ചിയ എണ്ണയും ചെമ്പരത്തി താളിയും കൊടുത്തു. പുറത്ത് പുരട്ടാൻ മഞ്ഞളരച്ചതും പയർ പൊടിച്ചതും കൊടുത്തു. മേലെത്തട്ടിലെ പറമ്പിൽ പുല്ല് ചെത്താൻ വരുന്ന പരമുവിനോട് ഇനി ഇവിടെ പുല്ലില്ലായെന്ന് വഴക്കുണ്ടാക്കി. തേങ്ങയടക്കാൻ വരുന്ന രാഘവനോടു വെട്ടുസമയത്തു അങ്ങോട്ടു വന്നറിയിക്കാമെന്നു ഉറപ്പ് നല്കി. 
          രണ്ടു കൊല്ലം കൊണ്ട് ഐഷു വളർന്ന് ഒരു ഒത്തപെണ്ണായി. അവസാനമായി ബീവാത്തുമ്മ ഒരു ചേല കൂടി വാങ്ങിക്കൊടുത്തു. പുറത്തിറങ്ങുമ്പോൾ മാറിലിടാൻ. ഐഷുവിന്റെ  വളർച്ച കണ്ട് നെഞ്ചിൽ കൈവെച്ച് ബീവത്തുമ്മ കിടപ്പായി. ബീവാത്തുമ്മ ചെയ്തിരുന്ന ജോലി മുഴുവൻ ഐഷു ഏറ്റെടുത്തു. കവലയിൽ പാൽ കൊണ്ടു പോകലും, ഓല മെടയലും.  ഐഷുവിന്റെ വളർച്ച കണ്ട് നെഞ്ചത്ത് കൈവെച്ച് തന്നെയാണു് ബീവാത്തുമ്മയും മരിച്ചതു. പാവാട തുമ്പിൽ മൂക്ക് ചീറ്റി വാതില്ക്കൽ നിന്നിരുന്ന കെട്ടുപ്രായമായ ഐഷുവിനെ  വിളിച്ച് നെറുകയിൽ തലോടുകയോ, കൈകൾ കൂട്ടി പിടിച്ച് മാറത്ത് വെയ്ക്കുകയോ ചെയ്തില്ല. നെഞ്ചത്ത് കൈവെച്ച് ഐഷുവിന്റെ മേനി നോക്കിക്കിടന്നു.
                   ഐഷു ഒറ്റയ്ക്കായി. അഴകളവൊത്ത തന്റെ മേനിയെ കുറിച്ച് ഐഷു ബോധവതിയായിരുന്നു. കവലയിൽ പാല് കൊണ്ട്പോകുമ്പോൾ മാറിൽ ചേലയിടാൻ മറക്കാറില്ല അയയിൽ നിന്ന് ചേലയെടുക്കുമ്പോൾ ബീവത്തുമ്മയെ ഓർത്ത് നെടുവീർപ്പിടും. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത് കവലയിൽ ഒരു ചെറിയ ജനക്കൂട്ടമുണ്ടാവും. വേലയും കൂലിയും ഇല്ലാത്ത കുറേ അവന്മാർ. അതിലിപ്പൊ തൊണ്ടയിൽ കൊക്കര കൂവി തുടങ്ങിയ പീള പയ്യന്മാരും, വളഞ്ഞു നെറ്റി കാലിൽ തൊട്ട തൊണ്ണൂറ് ചെന്ന കിളവന്മാരും കാണും. നാട്ടിൽ ഐഷുമ്മയോളം ശരീരവടിവുള്ള ഒരുത്തിമാരും ഇല്ലെന്നാണു ബാർബർ കുട്ടൻ പറയുന്നതു. പട്ടണത്തിൽ നിന്നു കെട്ടിക്കൊണ്ട് വന്ന അവന്റെ പെണ്ണുമ്പുള്ള സുലോചനെയെയും തള്ളിപറയാൻ മടിയില്ല. അവന്റെ മാത്രമല്ല എല്ലാരുടെയും അഭിപ്രായമാണത്. ഐഷുവിനോളം മുടിയുള്ള പെണ്ണുങ്ങളാരെയും അവർ കണ്ടിട്ടില്ല. ആ നാട്ടിൽ ഐഷു കഴിഞ്ഞാൽ മുടി നീളമുള്ളത് കവലയിൽ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കാവിയുടുത്ത ഒരു നാടോടി സ്വാമിയ്ക്കാണു. അങ്ങെരുടെ മുടി ചന്തിയിൽ  ഉമ്മം വെയ്ക്കില്ലായിരുന്നു. മുതുകൊട്ടിക്കിടന്നു. എന്നാൽ ഐഷുവിന്റെ മുടി അഴിച്ചിട്ടാൽ ചന്തിയിൽ ഉമ്മം വെച്ചങ്ങനെ കിടക്കുമായിരുന്നു. ഐഷുവിന്റെ മുലയിലും മുടിയിലും നോക്കാത്തവന്മാർ ആരും ആ നാട്ടിലുണ്ടായിരുന്നില്ല. ഐഷുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവന്മാരുടെയും സ്വപ്നമായിരുന്നു.
                  
           അബൂബക്കർ നന്നേ കറുത്തിട്ടായിരുന്നു. എണ്ണ പൊത്തിയ മുടി വടിവായി ചീകി വെച്ചിരുന്നു. മുഖത്തെപ്പോഴും പട്ടി നക്കിയതു പോലെ എണ്ണമയം. വളഞ്ഞു നീണ്ട മൂക്ക് മുഖത്തിനു ചേരത്തതായിരുന്നു. അബൂബക്കറിനെ എല്ലാവരും അബു എന്നു വിളിച്ചിരുന്നു. അത് സ്നേഹക്കുടുതൽ കൊണ്ടായിരുന്നില്ല. വിളിക്കാൻ എളൂപ്പാത്തിനായിരുന്നു.
          അബുവിന്റെ പുറം കാരിരുമ്പ് പോലെ ദൃഢമായിരുന്നു. അവന്റെ നോട്ടത്തിനു കൊല്ലൻ വേലുവിന്റെ ആലയിൽ പണിയുന്ന കഠാരയുടേത് പോലെ മൂർച്ചയുണ്ടായിരുന്നു.  ഏതേലും പെണ്ണു് അവന്റെ കണ്ണുകളിൽ നോക്കിയാൽ കരളിൽ ചോര പൊടിഞ്ഞതു തന്നെ. പുഴക്കടവത്ത് അബുവിന്റെ കുളി കാണാൻ വേണ്ടി മാത്രം അക്കരക്കടവത്ത്  പെണ്ണുങ്ങൾ തുണി തിരുമ്മാൻ വരുമായിരുന്നു. അബുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവളുമാരുടെയും സ്വപ്നമായിരുന്നു.
                 അബു വരുത്തനാണു. കാലിക്കച്ചവടത്തിനായി മലകയറിയവൻ. ഒരിക്കൽ കാലിച്ചന്തയിൽ വഴക്കുണ്ടാക്കിയ പത്ത് തടിമാടൻ തമിഴന്മാരെ ഒറ്റയ്ക്ക് അടിച്ച് തുരത്തിയവനാണു പഹയൻ. അന്നു മുതൽ അബു നാട്ടിൽ വീരപുരുഷനാണു. എന്തിനും ഏതിനും അബുവുണ്ട് മുന്നിൽ.
                കൂട്ടുകാരി നബീസുവിന്റെ നിക്കാഹിനാണു ഐഷു ആദ്യമായി അബുവിനെ കാണുന്നതു. കൂട്ട് കച്ചവടക്കാരൻ ഔതർ കാക്കയുടെ ഇളയ മകൾ നബീസുവിന്റെ  നിക്കാഹിനു തന്നെയാണൂ അബൂബക്കറും ഐഷുവിനെ ആദ്യമായി കാണുന്നതു. ഒറ്റ നോട്ടത്തിൽ തന്നെ അബുവിനു ഐഷുവിനെ നന്നായി ബോധിച്ചു. ഐഷുവിനു പക്ഷെ  രണ്ടാമതൊന്നു കൂടി നോക്കേണ്ടി വന്നു, അബുവിനെ ബോധിക്കാൻ.
              അവർ പുഴവക്കത്ത് വച്ച് കണ്ട് മുട്ടി. താഴേ ചന്തയിൽ വച്ച് കണ്ട് മുട്ടി. മേലെ ചന്തയിൽ വച്ച് കണ്ട് മുട്ടി. പെരുന്നാളിനു പള്ളിയിൽ വച്ച് കണ്ടു മുട്ടി. പലചരക്കു  കടയ്ക്കും, വായനശാലയ്ക്കും മുന്നിൽ വച്ച് കണ്ട് മുട്ടി. അമ്പല വാതുക്കലും കുരിശ് പള്ളിക്ക് പുറകിലും കണ്ടു മുട്ടി. പുഴക്കടവിലേക്കുള്ള ഊട് വഴിയിൽ അവർ കൂട്ടിമുട്ടി. ഐഷു കൈകുത്തി വീണൂ. കൈമുറിഞ്ഞു. അബു ഐഷുവിനെ പിടിച്ചെഴുന്നേല്പിച്ചു. കയ്യിലെ ചോരയും മണ്ണും തോളത്തെ തോർത്ത് മുണ്ടെടുത്ത് അബു തന്നെ തുടച്ച് കൊടുത്തു. നാറ്റപൂച്ചെടിയുടെ ഇല പിഴിഞ്ഞു മുറിവിൽ വച്ച് കൊടുത്തു. വീട്ടിൽ ചെന്നല്പ്പം പച്ചെണ്ണ മുറിവിൽ തൊട്ടിടാൻ പുറകെ വിളിച്ച് പറഞ്ഞു. പിന്തിരിഞ്ഞോടുന്നടിനിടയിൽ ഐഷു തലയാട്ടുകയും ചെയ്തു.  
              മുറിവുണങ്ങിയോ എന്നറിയാൻ അബു പിറ്റെന്ന് തന്നെ ഐഷുവിന്റെ വീട്ടിൽച്ചെന്നു. പട്ടണത്തിൽ നിന്നു വങ്ങിയ കുപ്പിഗ്ളാസ്സിൽ ഐഷു അബുവിനു കട്ടൻക്കാപ്പി കൊടുത്തു. ഒരു കവിൾ ഇറക്കിയിട്ട് അബു ഐഷുവിനു നേർക്ക് ഒരു നോട്ടമെറിഞ്ഞു. ഐഷുവിന്റെ കരളിൽ ചോര പൊടിഞ്ഞു. മുഖം നാണം കൊണ്ട് കുനിഞ്ഞു.
            മുറിവൊണങ്ങി പൊളിക്കമാറിയിട്ടും അബു വരവ് നിർത്തിയില്ല. എന്നും വന്നു കട്ടൻക്കാപ്പി ഒരു കവിളിറക്കി ഐഷുവിന്റെ കരൾ മുറിച്ചിട്ടേ പോകൂ. നാട്ടുകാർ അതുമിതും പറഞ്ഞു തുടങ്ങി. " അവ അവനുക്കു പായ നീട്ടണുണ്ട് ". " അവക്ക് മലേലുള്ളാരേം വേണ്ട, വരുത്തനെ മതി ". എല്ലാം പച്ച കള്ളമായിരുന്നു. അബുവിന്റെ കിടത്ത  വള്ളക്കെട്ടിലായിരുന്നു. പറയുകയാണെങ്കിൽ ഐഷുവും ഈ നാട്ടുകാരിയല്ല. ബീവാത്തുമ്മയുടെ കൈ പിടിച്ച് മലകയറിയവൾ. 
            അബു ഐഷുവിന്റെ കയ്യിൽ നിന്നും രണ്ടാഴ്ച്ച കാപ്പി വാങ്ങി കുടിച്ചു. കാപ്പിപ്പൊടി തീർന്നപ്പോൾ ആടിനെ കറക്കി പച്ചപ്പാൽ കൊടുത്തു. മാസമൊന്നു കഴിഞ്ഞു. അബുവിന്റെ കാപ്പി കുടിയും പാലു കുടിയും നാട്ടിൽ സംസാരവിഷയമായി. ബാർബർ കുട്ടൻ കടയിൽ റേഡിയോ വെയ്ക്കാറില്ല. നാടകഗാനങ്ങളെക്കാൾ അവിടെ ഐഷു അബു ചരിതമാണു ചൂടുള്ള വിഷയം. അതിന്റെ പ്രചരണത്തിനു ചുക്കാൻ പിടിക്കുന്നതും കുട്ടൻ തന്നെ. 
            കഥാനായകനും നായികയും ഇതൊന്നുമറിഞ്ഞില്ല. അവർ പ്രണയപുഷ്പത്തിൽ നിന്നും തേൻ കുടിക്കുന്ന രണ്ടു ചിത്രശലഭങ്ങളെപ്പോലെ പാറി നടന്നു. മേഘക്കൂട്ടങ്ങളിൽ കൂടുക്കൂട്ടി. അവയ്ക്കൊപ്പം ചീനയിലും സിലോണിലും പോയി. മക്കയിലും മധുരയിലും പോയി. ഇരുഹൃദയങ്ങളും ചങ്ങലയിൽ ബന്ദിച്ച് മഴയ്ക്കും മഞ്ഞിനുമൊപ്പം താഴേക്കു പെയ്തു. ഭൂമിയിലവർ  പറങ്കിമാവിൻ ചോട്ടിലും കിണറ്റിൻക്കരയിലും ബന്ദിക്കപ്പെട്ടു. ഇവരുടെ പ്രണയം കേൾക്കാൻ അമ്പിളി കിണറ്റിലൊളിച്ച രാത്രി കിണറ്റിൻ കരയിൽ ഐഷുവും അബുവും ബന്ദിക്കപ്പെട്ടു.
         ഐഷുവിന്റെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അബു : "ഐഷുമ്മാ.." അബുവിന്റെ ചൂടുള്ള നെഞ്ചിലേക്കു തലച്ചായ്ച്ച് കൊണ്ട് ഐഷു : " ങ്ഹും". ഐഷുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വച്ച് കൊണ്ട് അബു : " അന്നെ മ്മ്ള് കെട്ടിക്കോട്ട..". അബുവിനെ ഇറുകെ പുണർന്നു കൊണ്ട് ഐഷു : " ഓ " . 
            കാലിക്കച്ചവടം മതിയാക്കി അണ്ടിക്കച്ചവടത്തിനായി അബു മലയിറങ്ങി. ഐഷുവിനോട് ഒരു മാസം കാക്കാൻ പറഞ്ഞു. ഐഷു ഒരു മസം കാത്തു. ഒരു വർഷം കാത്തു. അബു വന്നില്ല. " അവക്കിതു നിച്ചയിച്ചതാ." "ഞാം പറഞ്ഞു ." "അവനുക്കു പോണേടത്തെല്ലാം പെണ്ണ്ണ്ട്. " "ഇവിടിപ്പം ഐഷു ". "അവക്ക് വരുത്തനെ മതി. " "ഇപ്പ എന്താ, ഇനി അവളെ മലേക്കാരന്മാരിക്കു വേണോ. " "അവക്കിനി നല്ലൊരുത്തനെ കിട്ടൂല. ". കുട്ടപ്പൻ രോഷം കൊണ്ടു.  
           ഐഷുവിനെ കവലയിൽ കാണാതായി. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത്  കവലയിൽ ആരും കാക്കാതായി. കുട്ടപ്പന്റെ കടയിൽ വീണ്ടും നാടകഗാനം കേട്ട് തുടങ്ങി. ചില അവന്മാർ ഐഷുവിന്റെ മുറ്റത്ത് ചെന്നു തുമ്മാനും ചുമയ്ക്കാനും തുടങ്ങി. ഐഷു നീട്ടുന്ന വാക്കാത്തി കണ്ട് കാർക്കിച്ച് തുപ്പി തിരിച്ചു നടന്നു. നേരെ കവലയിൽ വന്നു കഥകളിറക്കി. കവലയിൽ ആളെക്കൂട്ടുന്നവയായിരുന്നു പലതും. ഐഷുവിന്റെ പൊക്കിളിനു താഴെ ഇല്ലാത്ത മറുകിനെ കുറിച്ചും, കൈമടക്കുകൾക്കു രാമച്ചത്തിന്റെ മണമാ ണെന്നും, മുടിയിഴകൾക്ക് പച്ചനെല്ലിക്കായുടെ മണമാണെന്നും, ശ്വാസത്തിനു ഏലയ്ക്കായുടെ മണമാണെന്നും പറഞ്ഞ് പരത്തി. വള്ളമൂന്നുന്ന മമ്മദ് ഐഷുവിന്റെ സഹകര ണ മനോഭാവത്തെക്കുറിച്ചാണു പറഞ്ഞതു. മീൻകാരൻ ജബ്ബാർ പറഞ്ഞതാണു രസം, പഹയൻ നാടോടി സ്വാമിയെ ഐഷുവിന്റെ പുരയിൽ കണ്ടുവെന്നു. ഒന്നു കൂടി പറഞ്ഞു, ഐഷു തിരുപ്പനാണു കെട്ടുന്നതെന്നു. കുട്ടപ്പൻ പറഞ്ഞു, " അപ്പൊ അവക്ക് ജാതീം മതോം കാര്യല്ല ". കുട്ടപ്പന്റെ പ്രശ്നം പട്ടണത്തിൽ നിന്നു കെട്ടിയ സുലോചനയാണു.
          ഐഷുവിന്റെ മുറ്റത്ത് വന്നു കാക്കിച്ച് തുപ്പുന്നവന്മാരുടെ എണ്ണം ദിനംപ്രതിക്കൂടി വന്നു. തന്റെ കന്യകാത്ത്വം പോലും വാക്കത്തിയെ  കാവലിരുത്തി അബുവിനായി കരുതിയിരിക്കുകയാണ്. പക്ഷെ അബു വന്നില്ല. പലരും പലതും പറഞ്ഞു, വസൂരി കൊണ്ടു പോയെന്നും നെഞ്ചാത്താരോ  കത്തികേറ്റിയെന്നും. ഐഷുവങ്ങനെ കന്യകയായ വേശ്യയായി. വേശ്യയെന്നു വിളിക്കപ്പെടുന്ന കന്യകയായ ഐഷു. വേശ്യയല്ലാത്ത ഐഷു വേശ്യയായി.
          ഒരു ചെറുകാറ്റില്‍ കൊഴിഞ്ഞ ഇലകള്‍ പോലെ വര്‍ഷങ്ങള്‍ ഭൂമിയില്‍ കരിഞ്ഞുണങ്ങി. അബു വന്നില്ല. പക്ഷ അബുവിന്റെ ഓര്‍മ്മകള്‍ തളര്‍ച്ചയിലും താങ്ങായി.  വെയിലില്‍ തണലായി, മഴയില്‍ കുടയായി  ഐഷുവിനോപ്പം കാലം കഴിച്ചു.. ഐഷു ഒരു മാങ്കനിയെന്നപോലെ ചുനവറ്റി നിന്നു. കാറ്റില്‍ കൊഴിഞ്ഞില്ല. ചാലി പയ്യന്മാരുടെ ഊക്കന്‍ കല്ലേറില്‍  ഞെട്ടിറ്റ്‌ വീണില്ല. 
          ഐഷുവെന്നത്  പലരും പാടിയും ആടിയും വഷളാക്കിയ ആട്ടക്കഥയിലെ അരങ്ങത്ത് വരാത്ത നായികയായി. വേദിയില്‍ ആളൊഴിഞ്ഞിരിന്നു. തട്ടില്‍ നിലവിളക്കണഞ്ഞിരുന്നു. തിരശ്ശീല വീണിരുന്നു. പുറകിലെ ഇരുട്ടില്‍ മൂടുപടം അഴിക്കാതെ കരഞ്ഞു കാലം കഴിച്ചു. ആരും കണ്ണീര്‍ കണ്ടില്ല, കവിളിലെ കരിമഷിച്ചാലുകള്‍ കണ്ടില്ല.
           ഐഷുവെന്നത് ആരും നുള്ളാതെ പോയ റോസപ്പൂവാണ്. പൂന്തേനുണ്ണാന്‍ പൂമ്പാറ്റ വന്നില്ല. പൂ നുള്ളാന്‍ വന്ന പെണ്‍ക്കുട്ടികള്‍ നുള്ളി തലയില്‍ ചൂടിയില്ല. ഇതള്‍ കൊഴിഞ്ഞു നിന്നു.
           മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്.
          


കുറിപ്പ്‌: ഈ കുറിപ്പ്‌ മുകളില്‍ നല്‍കണമോ താഴെ നല്‍കണമോ എന്ന തര്‍ക്കവുമായി ഒരൊളിച്ചുകളി നടത്തി ഒടുവില്‍ താഴെയെന്നതിനു പിടി നല്‍കി. ഈ കഥ നിങ്ങള്‍ മുഴുവനും വായിക്കുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇത് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌, കൃത്യമായി പറയുകയാണെങ്കില്‍ 06.05.2004 ല്‍ ഒരു കടലാസിന്റെ ഇരു പുറങ്ങളിലായി ഏഴുതിവെച്ച " ഐശുമ്മ ഒരു സ്ത്രിയായിരുന്നു." എന്ന ഒരു കഥയാണ്. ഇന്നിപ്പോള്‍ ഓര്‍മ്മയുടെ ഭാണ്‍ഡത്തില്‍ കൈയിട്ടപ്പോള്‍ കിട്ടിയതാണ്
ഈ കടലാസ്‌ കഷ്ണം. മെലിഞ്ഞുണങ്ങിയ ഒരു രുപം, അതിനു ധാരാളം വെള്ളവും ഭക്ഷണവും നല്‍കി മുകളില്‍ കാണുന്ന രൂപത്തിലാക്കിയെടുത്തു. ഒന്ന് തടിച്ചിട്ടുണ്ടെങ്കിലും രൂപഭംഗി കിട്ടിയിട്ടില്ലയെന്നു അറിയാം. ചില വാക്കുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വായനയ്ക്കൊരു താളം കിട്ടാന്‍ വേണ്ടി ചെയ്തതാണ്. ഒരു കഥാപ്രസംഗത്തിന്റെ ശൈലിയിലെക്ക്  മാറിപോയിയെന്നു തോന്നുന്നു. അത് മനപൂര്‍വമൊ, അറിയാതേയോ സംഭവിച്ചതല്ല, ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാണ്. ഇനിയും ധാരാളം  എഴുതാന്‍, എഴുതിയവയിലെ തെറ്റുകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.ഇനിയും ഞാന്‍ നിങ്ങളാല്‍ വായിക്കപ്പെടുമെന്ന പ്രതീക്ഷയോടെ....

20 comments:

  1. വായിച്ചു മുഴുവനും. കഥാപ്രസംഗത്തിന്റെ നേരിയ ലാഞ്ചന ഉണ്ടെങ്കിലും നന്നായിട്ടുണ്ട്. ഐഷുവിന്റെ നിസ്സഹായതയും ഒറ്റപ്പെടലും വായനക്കാരിലേക്ക് എത്തുന്നുണ്ട്.
    ഇനിയും എഴുതൂ...എല്ലാ ആശംസകളും...

    ReplyDelete
  2. um....kolllamm....annaaa.........

    ReplyDelete
  3. കഥ കൊള്ളാം.

    കൂടുതൽ എഴുതാൻ ആശംസകൾ!

    ReplyDelete
  4. നന്ദി..
    മുല്ല, ആറങ്ങോട്ടുകര മുഹമ്മദ്‌, ജയന്‍ ഏവൂര്‍ , ജിജി മോന്‍ ...
    എല്ലാവര്‍ക്കും വളരെയധികം നന്ദി..വയിച്ചതിനും അഭിപ്രായം രെഹപ്പെടുതിയത്തിനും.. നിങ്ങളുടെ കംമ്ന്റ്സുകള്‍ ഒരു പ്രോത്സാഹനമായി കരുതുന്നു..തുടര്‍ന്നും വായിക്കുമെന്ന് പ്രതിക്ഷിക്കുന്നു..

    ReplyDelete
  5. അവള്‍ ഒറ്റക്കാവാം ... പക്ഷെ വരുത്ത്തനെങ്കിലും അവന് അവളെ മറക്കാന്‍ പറ്റില്ലെന്ന് അവള്‍ കരുതുന്നു ...എങ്കിലും ,കട്ടന്‍ ചായ കുടിച്ചതും ,കിണറ്റിന്റെ കരയില്‍ വെച്ച് അവന്‍ അവളെ ചേര്‍ത്ത് പിടിച്ചതും മാത്രം അവനെ കാത്തിരിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു എങ്കില്‍ അവള്‍ അവനെ എന്ത് മാത്രം സ്നേഹിക്കുന്നുണ്ടാവും ....അവളുടെ രൂപഭംഗി വര്‍ണിക്കാന്‍ സാധിച്ച കഥാകാരന് അവളുടെ മനസ് വായനകാര്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞോ എന്നതില്‍ മാത്രം ഒരു ചെറിയ സംശയം ഉണ്ട് ...

    ReplyDelete
  6. @anonymous: '
    ബീവത്തുമ്മ ഐഷുവിനെ ഓര്‍ത്ത് വേവലാതിപ്പെട്ടിട്ടെയുള്ളൂ.
    സ്നേഹമെന്തെന്നറിയാതെ വളര്‍ന്ന ഒരു പെണ്‍കുട്ടി, വളര്‍ന്നപ്പോള്‍
    അവളുടെ സൌന്ദര്യം കണ്ടാസ്വതിക്കുന്നവര്‍ മാത്രം ചുറ്റും.
    എന്നാല്‍ ആദ്യമായി തന്റെ നേറുകയില്‍ തലോടിയ, മുടിയിഴകള്‍
    മാടിയോതുക്കിയ, കൈകള്‍ കൂട്ടി പിടിച്ചു ഉമ്മവെച്ച ആളോടു തോന്നുന്നത് പ്രണയമാണെന്ന് കരുതുന്നത് സ്നേഹത്തിന്റെ വിഭിന്ന
    മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാവാം..
    ഐഷുവിനു അബുവിനോടു തോന്നിയത് പ്രണയം മാത്രമകുമോ.
    അബുവിനെ കാണുന്നതിനു മുമ്പ്‌ വരെ അല്ലെങ്കില്‍ അബുവിനെ പിരിഞ്ഞതിനു മുമ്പ്‌ വരെ ഐഷു ഒരു പൊട്ടിപെണ്ണായിരുന്നു.
    ആദ്യമായി സ്നേഹം ലഭിക്കുമ്പോള്‍ ആരും ഒരു കൊച്ചുകുട്ടിയെ പോലെയാകും. അങ്ങനെയെങ്കില്‍, അമ്മയെക്കാണാതെ മുലക്കുടിക്കാന്‍ കരയുന്ന ഒരു കൊച്ച് കുട്ടിയാണ് ഐഷു. ഒരു കൊച്ചുകുട്ടിയുടെ മനസ്സ്‌ വായിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്.

    ReplyDelete
  7. ഒരു കഥാപാത്ര ബീജത്തെ മനസ്സില്‍ ഇട്ടു വളര്‍ത്തി,ഒത്തിരി വേദനയോടെ സൃഷ്ടിച്ച്‌, സ്നേഹമൂട്ടി വളര്‍ത്തുന്ന എഴുത്തുകാരന്‍ അമ്മക്ക് സമം...കഥാപാത്രം എഴുത്തുകാരന്‍റെ മനസ്സാണ്...എങ്കിലും കൊച്ചുകുട്ടിയായി കണ്ട് സുഹൃത്ത് സ്നേഹിക്കുന്ന ഐഷുവിനെ വെറും ഒരു കാഴ്ച വസ്തു ആയി മാറുമ്പോള്‍ ഒരു അമ്മ മനസ് പിടയില്ലേ? ഐഷുവിനെ ഓര്‍ത്തുള്ള ബീവാത്തുമ്മയുടെ വേവലാതി പോലും കഥകാരനില്ലേ? സ്നേഹത്തിന്‍റെ ഏതു മുഖമാണെങ്കിലും, പ്രണയം ആണെങ്കിലും ഐഷുവിന് അബുവിനോട് തോന്നിയത് മറ്റേത് വികാരം ആണെങ്കിലും അവളുടെ മനസ്സ് സുഹൃത്ത് കാണാതെ പോയെന്ന് എനിക്ക് തോന്നുന്നു.....തെറ്റാവാം.....എങ്കിലും കഥാകൃത്തിന്‍റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല

    ReplyDelete
  8. ഒരു കഥയുടെ ജീവന്‍ ഒരു കഥാപാത്രം മാത്രമോ ഒരു പറ്റം കഥാപാത്രങ്ങളോ അല്ല. കഥ പറയുന്ന രീതിയും, കഥാപശ്ചാത്തലവും , കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളുമെല്ലാം കഥയ്ക്ക് ജീവന്‍ നല്‍കുന്നു. എല്ലാ കഥാപാത്രങ്ങളെയും ഒരേ ചൂടു നല്‍കി തന്നെയാണ് കഥാകാരന്‍ വിരിയിച്ചെടുക്കുന്നത്. ചിലത് വികൃതമായിപ്പോവം, അതു മറ്റ് ചിലതിനെ മോടിപിടിപ്പിക്കുന്നു. അമ്മ മക്കളുടെ രൂപഭംഗി നോക്കി സ്നേഹം വീതിക്കാറുണ്ടോ? .....കഥാകാരന് തന്റെ മുന്നിലുള്ള കടലാസില്‍, മനസ്സില്‍ നിന്നും ഉല്‍ഭവിക്കുന്ന അക്ഷരപ്രവാഹത്തെ ഏതു കോണിലേക്കും വര കീറി വിടാം. വായനക്കാരനെന്നത് അതില്‍ നീന്തി തുടിക്കുന്ന ഒരു ചെറുമത്സ്യമാണ്. അതിനു ഒഴുക്കിനെതിരെ നീന്താം, ഒഴുക്കിനൊപ്പവും നീന്താം. ഒഴുക്കിനോപ്പമാണെങ്കില്‍ ചിറകുകള്‍ താഴ്ത്തി നിന്നാല്‍ മതി, ഉറപ്പായും അതിനു കഥാകാരന്റെ മനസ്സാകുന്ന സാഗരത്തില്‍ ചെന്നെത്താം....ഒരു കുഞ്ഞുകഥയെ, അതര്‍ഹിക്കാത്ത, മികച്ച അഭിപ്രായങ്ങള്‍ കൊണ്ടു സമ്പന്നമാക്കിയതിനു, അജ്ഞാതനു അല്ലെങ്കില്‍ അഞ്ജാതയ്ക്ക് വളരെ നന്ദി.. മറുപടി ഏതുതരമായാലും സ്വീകാര്യമാണ്. അതെന്റെ എഴുത്തിനെ പരിപോഷിപ്പിക്കുമെന്നു കരുതുന്നു.

    ReplyDelete
  9. കഥയുടെ നിരൂപണം ആണ് സുഹൃത്ത് ആഗ്രഹിക്കുന്നത് എങ്കില്‍, ഒഴുക്കിന് എതിരെയും ഒഴുക്കിന് ഒപ്പവും നീന്താന്‍ അറിയുമെന്ന് (സ്വയം)വിശ്വസിക്കുന്ന അജ്ഞാത/അജ്ഞാതന്‍ ആയ ഒരു കുഞ്ഞു മീനിന്‍റെ അഭിപ്രായം പറയാം....കഥക്കായി തിരഞ്ഞെടുത്ത വിഷയം വളരെ പഴയതാണ്....പലരും പറഞ്ഞ് പഴകിയത്.....എങ്കിലും അതിനെ ഒരു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അഭിനന്ദിക്കാതെ വയ്യ....പക്ഷേ ഭാഷ അത്ര ശക്തമെന്നു ഞാന്‍ കരുതുന്നില്ല (പിന്നെ ഇത് ഒരു തുടക്കത്തിലെ സൃഷ്ടിയെങ്കില്‍, ഭാഷയ്ക്ക് വന്ന മാറ്റം അഭിനന്ദിക്കാതെ തരമില്ല)......കഥാപാത്രങ്ങളില്‍ ഐശുവിന്‍റെ കാര്യത്തിലെ വിയോജിപ്പ് നേരത്തെ അറിയിച്ചതാണല്ലോ........

    ReplyDelete
  10. സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവര്‍ എവിടെയും അവസാന വാക്ക് തങ്ങളുടെതായി കുറിച്ചിടാറുണ്ട്...കഥക്കായി തിരഞ്ഞെടുക്കപ്പെട്ട വിഷയം പഴയാതാണെന്നതിനെക്കാള്‍ അത്
    തിരഞ്ഞെടുക്കപ്പെട്ട സാഹചര്യം പഴയതാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഥയുടെ നിലവാരമില്ലായ്മയെ കുറിച്ച് ഞാന്‍ ബോധവാനയത് കൊണ്ടാണ് ഒരു ജാമ്യമെടുക്കല്‍ എന്ന
    പോലെ താഴെയായി ഒരു കുറിപ്പ്‌ നല്‍കിയത്. നിലവാരമില്ലാത്ത ഒരു രചന വിമര്‍ശാനാര്‍ഹമാണെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും അഭിനന്ദനാര്‍ഹാവുമല്ല. എന്നാല്‍ ചില കണ്ടെത്തലുകളും,
    തെറ്റ് തിരുത്തലുകളും അനിവാര്യമാണുതാനും..ചില പഴഞ്ചന്‍ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു..പക്ഷെ അതിനെ ഒരു മങ്ങിയ കണ്ണടയുക്കുള്ളിലൂടെ നോക്കി കാണേണ്ടതുണ്ടോ..?

    ReplyDelete
  11. രചന നിലവാരമില്ലാത്തതും,വിമര്‍ശനാര്‍ഹം അല്ലാത്തതും ആണെന്ന് സുഹൃത്ത്‌ കരുതുന്നുവെങ്കില്‍ പിന്നെ ഈ കഥയില്‍ ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ല... എങ്കിലും സുഹൃത്തിന്‍റെ അറിവിലേക്കായ്----നിരൂപകന്‍റെ കണ്ണുകള്‍ ഒരിക്കലും ഒരു മങ്ങിയ കണ്ണടയുടെ അടിയില്‍ അല്ല...അവ വാക്കുകള്‍ക്കിടയിലെ അര്‍ത്ഥം തിരയുന്ന തെളിര്‍മ്മയുള്ള, നിറവാര്‍ന്ന കണ്ണുകളാണ്....ആ കണ്ണുകള്‍ക്ക്‌ എഴുത്തുകാരന്‍റെ ആരും കാണാതെ കണ്ണീര്‍ വാര്‍ക്കുന്ന മനസ് കാണാന്‍ പറ്റും,പറയാതെ പറയുന്ന വാക്കുകള്‍ കേള്‍ക്കാന്‍ പറ്റും...പല നിരൂപണങ്ങളും അവയുടെ വിമര്‍ശനങ്ങളും ലോകപ്രശസ്ത സൃഷ്ടികളാണ്....

    ReplyDelete
  12. ഒരു രചനയെ മികച്ചതാക്കാന്‍ എന്തുള്‍പ്പെടുത്താം എന്ത് പാടില്ല എന്നുള്ള ചിന്ത എല്ലായ്പോഴും എന്നിലുണ്ട്. ചവറ്റ് കൂനയിലേക്ക് ചുരുട്ടിയെറിഞ്ഞ കടലാസു കഷ്ണം, കുറെയേറെ വര്‍ഷങ്ങള്‍ക്ക്
    ശേഷം തിരികെയെടുത്ത് അതിലെ ചിതലരിച്ച ഭാഗങ്ങള്‍ പുതുതായി എഴുതി ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. കഴിഞ്ഞു പോയകാലങ്ങളില്‍ എന്റെ എഴുത്തില്‍ വന്ന മാറ്റം ഞാന്‍ പ്രകടിപ്പിക്കാന്‍
    ശ്രമിച്ചു. സുഹ്രുത്ത് പറഞ്ഞല്ലോ ആശയം പഴഞ്ചനാനെന്നു..ഒരു പഴഞ്ചന്‍ ആശയത്തിനു അത്ര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആതിഥേയര്‍ അതിഥികളോട്
    പറയാറുണ്ട്... " കറിയൊന്നും നന്നായിട്ടില്ല ". ( അതിഥി കഴിച്ചു തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ വേണം, ഇത് പറയാന്‍ അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അതിഥികളുടെ മറുപടി ഇങ്ങനെയവതിരിക്കില്ല,)
    " അതിനെന്താ..ഉള്ളത് കൊണ്ട് ഓണം പോലെ ". (കഴിച്ചു കഴിഞ്ഞതിനു ശേഷം പറയാമെന്നു കരുതുകയാണെങ്കില്‍, അവര്‍ ഉപ്പിന്റെയും മുളകിന്റെയും മറ്റു ചെരുവകളുടെയും അളവിനെ കുറിച്ചു
    ആശ്ചര്യപ്പെട്ടേക്കാം.....! :)

    ReplyDelete
  13. സുഹൃത്ത്‌ കാണാതെ പോയ(അല്ലെങ്കില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ മനപ്പൂര്‍വ്വം വിട്ടു കളഞ്ഞ) ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കട്ടെ:::

    ‘ഐഷു,അഥവാ അബൂബക്കരിനൊത്ത് ഐഷുമ്മ’ എന്ന കഥയുടെ അടിയില്‍ താങ്കള്‍ ചേര്‍ത്ത ‘കുറിപ്പ്‌’ ഒരു ആഥിധേയന്‍റെ “കറികള്‍ ഒക്കെ മോശമാണ് കേട്ടോ” എന്ന മുന്‍കൂര്‍ ജാമ്യം തന്നെ ആണ്...സമ്മതിക്കുന്നു.....വിരുന്ന് ഉണ്ണുന്ന ഒരു അഥിതിയുടെ എല്ലാ മാന്യതകളോടും കൂടി തന്നെ “ഉപ്പോ മുളകോ ഇത്തിരി കുറഞ്ഞ് പോയെന്ന്” പറയുന്നതില്‍ എന്താണ് തെറ്റ്??? മോശം ആയ കറികള്‍ കണ്ടാലും “വളരെ നന്നായിട്ടുണ്ട്,ഇനി അടുത്ത വരവിനും ഇതേ ഭക്ഷണം തരണേ” എന്ന് പറയുന്നവരാവും മുഴുവന്‍ അഥിതികളെന്നു കരുതുന്നത് വീട്ടമ്മയുടെ മണ്ടത്തരം....ഒരേ പോലെ പുകഴ്ത്തുന്ന അഥിതികള്‍ മാത്രമാണെങ്കില്‍ ആ വീട്ടമ്മയുടെ തുടര്‍ന്നും ഉള്ള മനോഭാവത്തിലും പാചകത്തിലും എന്ത് മാറ്റം വരാനാണ്???ആലോചിക്കുക..........

    ഇനി,,,,,,,

    “കഥക്കായി തിരഞ്ഞെടുത്ത വിഷയം വളരെ പഴയതാണ്....പലരും പറഞ്ഞ് പഴകിയത്.....എങ്കിലും അതിനെ ഒരു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അഭിനന്ദിക്കാതെ വയ്യ....പക്ഷേ ഭാഷ അത്ര ശക്തമെന്നു ഞാന്‍ കരുതുന്നില്ല (പിന്നെ ഇത് ഒരു തുടക്കത്തിലെ സൃഷ്ടിയെങ്കില്‍, ഭാഷയ്ക്ക് വന്ന മാറ്റം അഭിനന്ദിക്കാതെ തരമില്ല.......)” എന്ന എന്‍റെ നിരീക്ഷണത്തിന്

    “കഥയുടെ നിലവാരമില്ലായ്മയെ കുറിച്ച് ഞാന്‍ ബോധവാനയത് കൊണ്ടാണ് ഒരു ജാമ്യമെടുക്കല്‍ എന്നപോലെ താഴെയായി ഒരു കുറിപ്പ്‌ നല്‍കിയത്. നിലവാരമില്ലാത്ത ഒരു രചന വിമര്‍ശാനാര്‍ഹമാണെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും അഭിനന്ദനാര്‍ഹാവുമല്ല.” എന്ന കണ്ടുപിടുത്തം നടത്തിയത് താങ്കള്‍ തന്നെ ആണ്...

    “ഉപ്പോ മുളകോ ഇത്തിരി കുറഞ്ഞ് പോയി,ഇനിയും നന്നാക്കാന്‍ ശ്രേമിക്കൂ " എന്ന് ആശംകള്‍ നേരുന്ന അതിഥിയോട് “കറി പഴയതായത് കൊണ്ടാണ്” എന്ന് പറയുന്നതും,താങ്കള്‍ തന്നെ കുറിപ്പില്‍ എഴുതിയ “ഇനിയും ധാരാളം എഴുതാന്‍, എഴുതിയവയിലെ തെറ്റുകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു” എന്ന വരികളും തമ്മിലുള്ള അന്തരം ചിന്ത്യം.............

    ReplyDelete
  14. ഇതിനെ ഒരു മഹത് രചനയായി ഞാന്‍ അവതരിപ്പിച്ചിട്ടില്ല..ഇതില്‍ എന്തെല്ലാം ഉള്‍കൊള്ളുന്നു, എന്തില്ലായെന്ന ബോധം എനിക്കുണ്ടായിരുന്നു. നിലനില്പ്പിനായി പരിശ്രമിക്കേണ്ട ആവശ്യം ഉണ്ടെന്നു
    തോന്നുന്നില്ല. ഇതെന്റെ ആദ്യത്തെയോ അവസാനത്തെയോ സൃഷ്ടിയല്ല..ഈ രചനയെ കുറിച്ച് ഇത്രയധികം ചര്‍ച്ചകള്‍ ആവശ്യമുണ്ടോയെന്നു ആദ്യം തന്നെ ഞാന്‍ കരുതിയിരുന്നു. കഥാകാരന്‍
    തന്റെ കഥയെ കുറിച്ച് വായനക്കരുടെ അഭിപ്രായങ്ങള്‍ക്ക് ( ഏതുതരമായാലും ) മറുപടി പറയേണ്ടതു നിര്‍ബന്ധമാണ്. തെറ്റുകള്‍ സ്വയം അവതരിപ്പിച്ചു ഒഴിഞ്ഞുമാറാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ
    നടത്തിയിരുന്നു. അതിലേക്കു വീണ്ടും വലിച്ചിഴയ്കപ്പെടെണ്ടതിന്റെ ആവശ്യം എന്താണ്.?
    ഒരിക്കല്‍ ഉണ്ടാക്കിയ ഭക്ഷണം മോശമായി എന്നു കരുതി..ഇന്നലെ ഉണ്ടാക്കിയ ഭക്ഷണവും അല്ലെങ്കില്‍ നാളെയുണ്ടാക്കാന്‍ പോകുന്ന ഭക്ഷണവും, മോശമായിരുന്നു, മോശമാകും എന്നു കരുതുന്നുണ്ടോ?
    ഭക്ഷണം മോശമായാലും, നന്നായാലും അത് വിളമ്പേണ്ടി വന്നാല്‍, നല്ല പാത്രത്തില്‍, അല്പം അലങ്കാരത്തോടെ വിളമ്പുന്നതല്ലേ നന്ന്..
    .........കറി നന്നായില്ല..അത് പറഞ്ഞു കഴിഞ്ഞു..പിന്നെയത് കഴിച്ചു കഴിഞ്ഞതിനു ശേഷം അതില്‍ ചേര്‍ത്തിരിക്കുന്ന സകല ചേരുവകളെ കുറിച്ചും, വിട്ടു പോയതിനെ കുറിച്ചും അതിഥി വാചാലാമാകുമ്പോള്‍
    ആതിഥേയര്‍ പറയുന്നതിങ്ങനെയാകും..ഇതില്‍ കുറഞ്ഞതിനെയും കൂടിയതിനെയും ഞാന്‍ ഒരു പോലെ തിരിച്ചറിയുന്നു..ഇതെന്റെ, ഇന്നിന്റെ പരിമിതികളാണു..ഇന്നലെകളില്‍ സംഭവിച്ചതല്ല.ഇനി നാളെ
    സംഭവിക്കാന്‍ പോകുന്നുമില്ല..

    ReplyDelete
  15. പകുതി വായിച്ചു നല്ല രസമുണ്ട് വായിക്കാന്‍ പക്ഷെ ഈ നിറം കണ്ണിനെ സുയിപ്പാക്കുന്നു കറുത്ത പ്രതലത്തിലെ വെളുപ്പ് മാറ്റിയിട്ടു വെളുത്ത പ്രതലത്തില്‍ കറുപ്പ് വെക്കുക ആണെങ്കില്‍ വായനക്കാരന് സുഖമാവും

    ReplyDelete
  16. വായിച്ചൂ,
    നല്ല രസമുണ്ട്, ഒരു ചെറിയ പ്രത്യേകത് ഒക്കെ തോന്നി എഴുത്തിൽ.......
    കൊള്ളാം

    ReplyDelete
  17. കഥ ഇഷ്ടപ്പെട്ടു. കമന്റ് ബോക്സിലുള്ള ആത്മഭാഷണങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടു.

    ReplyDelete
  18. കൊമ്പന്‍, ഷാജു, നാസ്സര്‍ നന്ദി വായിച്ചതിനു , അഭിപ്രായം രേഖപ്പെടുത്തിയതിനു.

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....