Friday, August 30, 2013

കൃഷി




ദാനം കിട്ടിയ ധനം 
ഒരു വേള എനിക്ക് മുന്നില്‍ 
സ്വര്‍ണ്ണം പൂശിയ 
ചെമ്പു കുടമായി കാണപ്പെട്ടു.
മൂടിയില്‍ പട്ടു ചുറ്റി മറച്ചിരിന്നു. 
തുറക്കാനെന്റെ കൈ അറച്ചു നിന്നു.
പിന്നെയതിന്റെ 
മോടിയില്‍ 
മോഹിതനായി 
മോദമൊളിപ്പിക്കാന്‍ 
മുഷ്ടി 
മലര്‍ത്തി 
മുഖം 
മറച്ചിരുന്നു. 
പിന്നൊരു വേള 
മൂടിയഴിച്ച എന്റെ മുന്നില്‍ 
ഫലപൂയിഷ്ടമായ ഒരു ഭൂപ്രതലം 
ഭ്രമണപഥം തേടി വന്നു വിലപിച്ചു. 
ഞാനതിലേക്കൊരു പുഴ വെട്ടി 
വേലി കെട്ടിയടച്ചു. 
പുഴതേവി വെള്ളവും 
പുതുമയുടെ വളവും നല്‍കി.
നന്ദിയോടെ എന്റെ കാല്‍ ചുവട്ടില്‍ 
കുതിര്‍ന്നൊട്ടി നിന്ന മണ്‍പിളര്‍ച്ചകളില്‍ 
ഞാന്‍ വിതറിയ ബീജം 
മുളച്ചു മുഴച്ച മണ്‍ക്കൂനയില്‍ 
ചുംബിച്ചു വളര്‍ത്തി വിരിയിച്ച കുരുന്നു, 
ഇല വിടര്‍ത്തി പൂവിട്ടു കായ്ച്ചു. 
ഇല കൊഴിഞ്ഞപ്പോഴും 
പൂവ്‌ വാടിയപ്പോഴും 
പ്രളയത്തിലും 
വരള്‍ച്ചയിലും 
ഇളം കായ്‌കള്‍ നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ചു. 
കൊത്തി പറിക്കാന്‍ വന്ന
കാക്കയോടും 
കഴുകനോടും 
കഴമ്പില്ലാത്ത 
കദനകഥകള്‍ 
കളിയായി 
പറഞ്ഞു. 
ഒടുവില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങി 
എന്നില്‍ തന്നെ വേരിറക്കാന്‍ തുനിഞ്ഞപ്പോള്‍ 
വേദനയില്‍ പുളഞ്ഞ് 
കോപം 
കാപട്യം
കൈവെടിഞ്ഞു. 
ഗതിയില്ലാതൊടുവിലൊരു കുടം മണ്ണില്‍ പൂഴ്ത്തി 
മൂടി മറച്ചു മൂലയ്ക്കെറിഞ്ഞു. 
ദാനംചെയ്തു 
ദീനമകറ്റാന്‍ 
ദിനംതോറും 
ഒരു 
തികഞ്ഞ 
തെണ്ടിയെ 
തേടുന്നു. 

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....