Thursday, September 12, 2013

തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ്‌ - പേജ് No: 24)



" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന്‌ പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്‌
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. " 

Friday, August 30, 2013

കൃഷി




ദാനം കിട്ടിയ ധനം 
ഒരു വേള എനിക്ക് മുന്നില്‍ 
സ്വര്‍ണ്ണം പൂശിയ 
ചെമ്പു കുടമായി കാണപ്പെട്ടു.
മൂടിയില്‍ പട്ടു ചുറ്റി മറച്ചിരിന്നു. 
തുറക്കാനെന്റെ കൈ അറച്ചു നിന്നു.
പിന്നെയതിന്റെ 
മോടിയില്‍ 
മോഹിതനായി 
മോദമൊളിപ്പിക്കാന്‍ 
മുഷ്ടി 
മലര്‍ത്തി 
മുഖം 
മറച്ചിരുന്നു. 
പിന്നൊരു വേള 
മൂടിയഴിച്ച എന്റെ മുന്നില്‍ 
ഫലപൂയിഷ്ടമായ ഒരു ഭൂപ്രതലം 
ഭ്രമണപഥം തേടി വന്നു വിലപിച്ചു. 
ഞാനതിലേക്കൊരു പുഴ വെട്ടി 
വേലി കെട്ടിയടച്ചു. 
പുഴതേവി വെള്ളവും 
പുതുമയുടെ വളവും നല്‍കി.
നന്ദിയോടെ എന്റെ കാല്‍ ചുവട്ടില്‍ 
കുതിര്‍ന്നൊട്ടി നിന്ന മണ്‍പിളര്‍ച്ചകളില്‍ 
ഞാന്‍ വിതറിയ ബീജം 
മുളച്ചു മുഴച്ച മണ്‍ക്കൂനയില്‍ 
ചുംബിച്ചു വളര്‍ത്തി വിരിയിച്ച കുരുന്നു, 
ഇല വിടര്‍ത്തി പൂവിട്ടു കായ്ച്ചു. 
ഇല കൊഴിഞ്ഞപ്പോഴും 
പൂവ്‌ വാടിയപ്പോഴും 
പ്രളയത്തിലും 
വരള്‍ച്ചയിലും 
ഇളം കായ്‌കള്‍ നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ചു. 
കൊത്തി പറിക്കാന്‍ വന്ന
കാക്കയോടും 
കഴുകനോടും 
കഴമ്പില്ലാത്ത 
കദനകഥകള്‍ 
കളിയായി 
പറഞ്ഞു. 
ഒടുവില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങി 
എന്നില്‍ തന്നെ വേരിറക്കാന്‍ തുനിഞ്ഞപ്പോള്‍ 
വേദനയില്‍ പുളഞ്ഞ് 
കോപം 
കാപട്യം
കൈവെടിഞ്ഞു. 
ഗതിയില്ലാതൊടുവിലൊരു കുടം മണ്ണില്‍ പൂഴ്ത്തി 
മൂടി മറച്ചു മൂലയ്ക്കെറിഞ്ഞു. 
ദാനംചെയ്തു 
ദീനമകറ്റാന്‍ 
ദിനംതോറും 
ഒരു 
തികഞ്ഞ 
തെണ്ടിയെ 
തേടുന്നു. 

Thursday, August 22, 2013

കീഴ്പ്പെടുത്തല്‍ (വനകലയ്ക്കൊപ്പം - ലോഡ്‌ജ്‌ - പേജ് നമ്പര്‍ 28)

നീ എന്തിനെയാണ് പേടിക്കുന്നത് ?
നീ ആരെയാണ് പേടിക്കുന്നത്?
സുഹൃത്തുക്കള്‍ നമ്മെ അംഗീകരിച്ചു കഴിഞ്ഞു.
ബന്ധുക്കളും കുടുംബാഗങ്ങളും, അവര്‍ നാം പറയുന്നതേ കേള്‍ക്കൂ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം
ഒരു സമൂഹമുണ്ട് അവര്‍ നമ്മെ അംഗീകരിക്കും.
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നാമിപ്പോ സുരക്ഷിതരാണ്.
വാതിലുകള്‍ മുറുകെ പൂട്ടിയിട്ടുണ്ട്. അത് ഞാന്‍ രണ്ടാവര്‍ത്തി ഉറപ്പു
വരുത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചമെയുള്ളൂ. അതും കെടുത്താവുന്നത്.
നിഴലുകള്‍ ഇരുട്ട് പുതച്ചുറങ്ങും. മൂലയില്‍ വല കെട്ടിയ എട്ടുകാലി
പോലും ഇര പിടിക്കുന്ന തിരക്കിലാവും. മറ്റ് പ്രാണികള്‍ ആ വല
തേടിയുള്ള പരക്കം പാച്ചിലിലാവും. അതും വെറും പ്രാണികള്‍.
അതിലെല്ലാമുപരി എന്റെ കൈകള്‍ക്കുള്ളില്‍ നീ പൂര്‍ണ്ണമായും
സുരക്ഷിതയാണ്.സ്വതന്ത്രയാണ്. എന്റെ ചൂടില്‍ നിന്റെ സ്വപ്നങ്ങള്‍
വിരിയുകയാണ്. കൊഴിയുകയല്ല വാടുകയല്ല.
ഇവിടെ നിറയാന്‍ പോകുന്ന വിയര്‍പ്പിന്റെ കണങ്ങള്‍ക്ക് പോലും ഇനി
നീയഴിച്ചു വെച്ച മുല്ലമാലയുടെ മണമാകും.
തട്ടില്‍ കറങ്ങുന്ന പഴഞ്ചന്‍ പങ്കയുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട്
നമ്മുടെ ദുഷിച്ച നിശ്വാസങ്ങള്‍ പോലും ഈ ചെറു മുറിയില്‍ പതുങ്ങും.
നീയെന്ന ബിന്ദുവില്‍ നിന്നും ഞാനെന്ന ബിന്ദുവിലേക്ക്
നീ സൂക്ഷിച്ചിക്കുന്ന അകലം ഇന്നില്ലാതാകും.
മഷി വീണു പടരരുത് എന്ന കരുതലോടെ പൊതിയിട്ടു സൂക്ഷിച്ച
നിന്റെ വെള്ളക്കടലാസു പുസ്തകത്തില്‍ ഞാന്‍ കോറിയിടാന്‍ പോകുന്ന
അക്ഷരങ്ങള്‍ വടിവൊത്തതാകും.
തെറ്റ് പറ്റാതെ നീയതു കൂട്ടി വയിക്കുമെന്നു കരുതുന്നു.
ആദ്യ പുറവും മറുപുറവും നീ എനിക്ക് മുന്നില്‍ മറിക്കണം.
എനിക്കുറപ്പുണ്ട് വരും താളുകള്‍ എല്ലാം എനിക്കെന്നു നീ ആണയിടും.
നീയെനിക്ക് വേണ്ടി തെളിക്കുന്ന ഓരോ താളിലും ഞാന്‍ കവിത രചിക്കും.
കണ്ണീര്‍ കവിതകളല്ല. പ്രണയം തുളുമ്പുന്നവ.
ഞാന്‍ നിന്നിലേക്ക് പകരാന്‍ പോകുന്നത് ഒരിക്കലും മത്ത് പിടിക്കാത്ത
മധുര ചഷകമാണ്. എന്റെ വിയര്‍പ്പ് കുമിളകള്‍
പാടെ വടിച്ചു മാറ്റി മൂര്‍ച്ചയേറിയ മഞ്ഞു കഷ്ണങ്ങള്‍ വിതറി നല്‍കും.
നിന്റെ ധമനികളില്‍ ഇനിയെന്റെ പിടച്ചിലുകള്‍ പ്രകമ്പനം സൃഷ്ടിക്കും.
എന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള വ്യഗ്രതയില്‍
എല്ലായ്പ്പോഴും നിന്റെ ചെവിക്കരികില്‍ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരിക്കും.
നിന്റെ തോന്നലുകളില്‍ അങ്ങകലെ കാണുന്നത് ഒരു പ്രളയമായിരുക്കും.
അത് പക്ഷെ ചാഞ്ഞു പെയ്യുന്ന ഒരു ചെറു ചാറ്റല്‍ മഴയാണ്.
ഇനിയൊരാവര്‍ത്തിയും നീയാ മഴ നനയാതിരിക്കാന്‍ തുനിയില്ല.
ഇനി വരേണ്ടത് അസ്തമയമാണ്. പൂര്‍ണ്ണമായും ഇരുള്‍ വീഴും.
മറച്ച തൂവാലയില്‍ നിന്റെ തളര്‍ച്ച പൊതിയാം. വാരി കുത്തുന്ന മുടി
ചുരുളുകള്‍ തട്ടമിട്ട് മറയ്ക്കാം. മാഞ്ഞ ചന്തിനെയോര്‍ത്തു വേവലാതിപ്പെടേണ്ട.
സന്ധ്യയിലതല്ലേലും അഭംഗിയാണ്. ചെമ്മാനത്തിനു കീഴെ നിഷ്പ്രഭമാണ്.
പുറത്തിടനാഴിയില്‍ കുറുനരികള്‍ പല്ലിളിക്കും കണ്ണുരുട്ടും. കണ്ണടയ്ക്കുക വയപൊത്തുക.
കോണിപ്പടിയ്ക്ക് താഴേ ചോദ്യം ചെയ്യപെട്ടേക്കാം. അഭിനയിച്ചേക്കുക.
നടു നിവര്‍ത്തിയ നീളന്‍ നോട്ടുകള്‍ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കും.
കൂടെ തലയാട്ടിയേക്കുക. പുറത്ത്‌ കടന്നാല്‍ കുറച്ചു കൂടി വിശാലമായിരിക്കും.
ശുദ്ധവായു ആവോളം ശ്വസിക്കാം. ധൃതി പിടിച്ച ഒരു കൂട്ടം മനുഷ്യര്‍
തലങ്ങും വിലങ്ങും പായുന്ന ഒരു വീഥിയില്‍ നാം ചേര്‍ന്നലിഞ്ഞില്ലാതാകും.
നിന്നെപ്പോലൊരുവള്‍ അക്കൂട്ടത്തിലുണ്ടാവും.എന്നെപ്പോലൊരുവനും.
ഹൃദയങ്ങള്‍ ഒന്നായി മാറിയതിനാലും ഭൂമി ഉരുണ്ടതിനാലും നമുക്ക് ഇനി
കാണാതിരിക്കാന്‍ കഴിയില്ല. ഇതുവരെ കാത്തു സൂക്ഷിച്ചതൊന്നു നീയെനിക്ക് നല്‍കിയത്
ഞാനെന്നുമോര്‍ക്കും. പകരം ജീവിതം നല്‍കാമെന്ന എന്റെ ഉറപ്പ് നിനക്ക് വിശ്വസിക്കാം.

Saturday, August 17, 2013

അനുഭവവേഴ്ച ( വനകലയ്ക്കൊപ്പം - പേജ് നമ്പര്‍ 35 )

ഞാന്‍: നിന്റെയീ മുലകളിലാരേലും കടിച്ചിട്ടുണ്ടോ?

ഞാന്‍: ങ്ങ്ഹും? ഉണ്ടോ?

ഞാന്‍: എന്തേ മിണ്ടാത്തെ?

ഞാന്‍: പറയ്.

അവള്‍: വേദനയുടെ കണക്ക് പുസ്തകം ഞാനൊരിക്കല്‍ കീറി                      പറത്തി.എന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റായിരുന്നു.                          പിന്നെയൊരിക്കല്‍ എഴുതാനാവാതെ, കരടു പിടിച്ച പേന              തുമ്പില്‍ മഷിയറച്ചു. കടിച്ചമര്‍ത്തിയ കണ്ണീര്‍ക്കണങ്ങള്‍                വരണ്ടുണങ്ങി, കല്ലായി ചങ്കില്‍ തറഞ്ഞു.

ഞാന്‍: നീ കാത്തോ.. ഇന്ന് വേദനയ്ക്ക് മഞ്ഞിന്റെ തണുപ്പാകും.
            നീലാകാശത്ത് പെയ്യുന്ന മഴ നീ കണ്ടിട്ടുണ്ടോ? ഇന്ന് നിന്റെ             കണ്ണുകള്‍ പെയ്തിറങ്ങും.കണ്ണ് കലങ്ങില്ല, ചങ്ക് പിടയില്ല.                 നീ വാര്‍ക്കാന്‍ പോകുന്ന കണ്ണീരിനിന്ന് മധുരമായിരിക്കും.               നിന്റെ കവിള്‍ കുടിച്ചു ഞാനുന്മത്തനാകും. എന്റെ                             വിയര്‍പ്പൊപ്പാന്‍ നീ നല്‍കുന്ന ഈ നിമിഷങ്ങള്‍ക്ക്                         പകരം മുഷിഞ്ഞ നോട്ടുകള്‍ക്കൊപ്പം പ്രണയവും നല്‍കും               ഞാന്‍. കാമം എന്നത് ബഹുമാനം  കൂടിയാണെനിക്ക്.                     ഞാന്‍ നിന്നെ അങ്ങേയറ്റം കാമിക്കുന്നു.

Wednesday, June 5, 2013

വണ്ടാങ്കടവ് ടു കുന്നാഴി അഥവാ ഒരു ജന്മം

കെ.എസ്സ്.ആര്‍.റ്റി.സി. ഫാസ്റ്റ് പാസ്സഞ്ചറെ...
ഉയര്‍ത്താന്‍ പറ്റാത്ത വിന്‍ഡോ ഷട്ടറെ...
തുള്ളിക്കൊരുകുടം പെയ്യുന്ന വേനല്‍മഴയെ...
ആള്‍ത്തിരക്കില്ലത്താ വണ്ടാങ്കടവ് കുന്നാഴി ബസ്സ്‌റൂട്ടെ...
ആളിറക്കാനില്ലാതെ, കൊളുത്തില്‍ തൂങ്ങുന്ന ചെമ്പന്‍ മണിയേ...
കുണ്ടി താങ്ങി തളര്‍ന്നു, നിശബ്ദതയില്‍ വിശ്രമിക്കുന്ന
ചകിരി സീറ്റുകളെ...
ടിക്കറ്റ് കീറി തളര്‍ന്ന, കൈവിരല്‍ ഞൊടിച്ചു
കോട്ടുവായിട്ടുറങ്ങുന്ന കണ്ടക്ടറണ്ണാ...
മഴയില്‍ കരുതേണ്ട കരുതലോടെ നാല്‍പതിന് താഴെ
വണ്ടി  വിടുന്ന ഡ്രൈവര്‍ മാമാ...

നന്ദി.. നിങ്ങള്‍ക്കെന്‍റെ ചങ്ക് നിറഞ്ഞ നന്ദി..

നിങ്ങള്‍ക്കെന്‍റെ ഒരായിരം....... ക്ഷമിക്കണം,
തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് ഉമ്മകള്‍.

ഒരെണ്ണം... ഒരു മുന്തിയ ഒരെണ്ണം ഞാനെടുത്തു.

അത്......

കള്ളനെപ്പോലെ ഇടം വലം ഒളികണ്‍ പായിച്ച് ,
അകത്തെ ഇരുളും നിശബ്ദതയും മൗനവും,
പുറത്തെ മഴക്കച്ചേരിയും ഇടിമിന്നല്‍ മേളവും
സാക്ഷി  നിര്‍ത്തി...

എന്‍റെ ചുമലില്‍ ചാഞ്ഞ് മയങ്ങുന്ന തങ്കക്കുടത്തിനെ*
ഒരു വേളയൊന്നടര്‍ത്തിയെടുത്ത് ,

നല്ല നീളത്തിലും വീതിയിലും ചാര്‍ത്തികൊടുത്തു...
പകര്‍ന്നു  കൊടുത്തു...

പിടഞ്ഞുണര്‍ന്ന കണ്‍പ്പീലികളെ ചുടുനശ്വാസം നല്‍കിയുറക്കി.

മഴയേ നീ പെയ്യുക..
മണിയേ നീ മുഴങ്ങരുത്...

കുന്നാഴിയെന്നത് നിമിഷങ്ങളില്‍ എത്തിപ്പെടുന്ന
ഒരു ബസ്‌ സ്റ്റോപ്പാകരുതേ...

മാമാലകള്‍ക്കപ്പുറത്തുള്ളൊരിടമാവണെ...
ഒരു താഴ്വാരം..

ഏഴാം കടലിനക്കരെയുള്ളൊരിടമാവണെ...
ഒരു  തീരം..

ജന്മാന്തരങ്ങളിലണയുന്നൊരു വഴിയരികാവണെ...


*തങ്കക്കുടം : രേണുക മോഹന്‍ദാസ്‌
                    (എം എ ലിറ്ററേച്ചര്‍ ലാസ്റ്റ്‌ ഇയര്‍
                    ഇരു നിറം
                    നൂറ്റിയറുപത്തിയഞ്ചു  സെന്റിമീറ്റര്‍ പൊക്കം
                    അന്‍പത്തിരണ്ടു കിലോ ഭാരം
                    കണ്ണ്,മൂക്ക്,ചുണ്ട്,മുടി പിന്നെ ഗന്ധം ശബ്ദം എല്ലാം വിഷം
                    മണമുള്ള മധുരമുള്ള മാരക വിഷം..)


Monday, March 18, 2013

കിളി വന്നു ( കിളി പോയിരുന്നു )

കിളി വരുന്നുവെന്ന് ..

അതെ കിളി തിരിച്ചു വരുന്നുവെന്ന് ..

ഒരു കൂട് പണിയണം, സ്വര്‍ണക്കൂട് ..

വായു കടക്കാത്ത, വെളിച്ചം കടക്കാത്ത ദൃഡമായ വാതിലും 


മാന്ത്രിക പൂട്ടുമുള്ള ഒന്ന് ..

കണ്ടാല്‍ ഒരു സ്വര്‍ണ്ണക്കട്ടി പോലെ കരുതണം ..

അകത്തെ നോവും വിരഹവും പുറം ലോകം, സ്വര്‍ണ്ണ ശോഭയില്‍ 


വിസ്മരിക്കണം ..

കണ്ണീരുണക്കാന്‍ ചൂടും, പിടച്ചിലടക്കാന്‍ കോച്ചുന്ന കുളിരും 


നല്‍കുന്ന കൂട് ..

നിന്റെ ചിറകുകള്‍ ഇനിയൊരിക്കലും വായുവിനു 


മുറിവേല്‍പ്പിക്കരുത് ..

തൂവലുകള്‍ തുഷാരം ചൂടി തിളങ്ങരുത് ..

ഇനിയും അതി പുലരിയില്‍ ഒരു പ്രാണനും നിന്റെ കാല്‍ 


നഖങ്ങളില്‍ പിടയുകയും കൂര്‍ച്ചുണ്ടുകളില്‍ 

ജീവന്‍ വെടിയുകയും അരുത് ..

ചെറു നാഴികകളില്‍ മൈല്‍ താണ്ടുന്ന നിന്റെ കണ്‍ വിടര്‍ച്ച 


കൂട്ടിനുള്ളിലെ അസൗകര്യങ്ങളില്‍ തട്ടി 

തടഞ്ഞു മുറിഞ്ഞു കൂമ്പണം ..

ശ്..ശ്..ശ്ശ്.. കിളി വരുന്നു ...

Friday, February 1, 2013

കാമുകന്‍, കാമുകി , ആട് , പശു , ചെന്നായ .


കണ്ണിന്നു കണ്ണായ കരളിന്റെ കരളായ കണ്മണി, കാമുകി..
കാമുകന്‍ , കരള്‍ കൈ കുമ്പിളില്‍ കോരി കുറിക്കുന്നു...


ആടിന് പ്ലാവിലയെന്ന പോലെ, പശുവിന് വയ്ക്കോലെന്ന പോലെ.
പ്രിയേ എനിക്ക് നീയില്ലാതെ ജീവിക്കാന്‍ പറ്റില്ല..


ആടിന് കാടി കൊടുക്കാം, പശുവിന് പിണ്ണാക്ക് കൊടുക്കാം..
എനിക്ക് നിന്നെ വേണം, നീയല്ലാതെ പിന്നാരാ...


നീയെന്റെ കാടിയാണ്, പിണ്ണാക്കാണ്,
പുല്ലാണ്,പോച്ചയാണ്,പ്ലാവിലയും, വയ്ക്കോലുമാണ്. 


ഇഴയുള്ള ചകിരി കയറില്‍ കഴുത്തില്‍ കുരുക്കിട്ട് ഞാന്‍ കൂടെകൂട്ടം..


ഓലപ്പുരയില്‍ , അടുക്കളക്കോലായില്‍ കുറ്റി അടിച്ചു കെട്ടില്ല..


പുലരിയില്‍ മേയാന്‍ വിടാം. സൂര്യന്‍ ചിന്നവീട്ടില്‍
ചിമ്മിനികെടുത്തുമ്പോള്‍ വീട്ടിലെത്തിയേക്കണം..
അല്ലേല്‍ വഴിയില്‍ ചെന്നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ചോരകുടിക്കും.


അവര്‍ക്ക് മുന്നില്‍ മണി കിലുക്കരുത് , വാല് പൊന്തിക്കരുത്.. 
അവര്‍ പറയും നീ മണി കിലുക്കിയെന്നു , വാല് പൊന്തിച്ചെന്നു..


എന്റെ കണ്ണുകള്‍ ചെന്നായുടേതു പോലെയാണ്..
എന്റെ പല്ലുകള്‍ ചെന്നായുടേതു പോലെയാണ്..ഞാനുമൊരു ചെന്നായാണ്...
ആണ്‍ ചെന്നായ...


പോരുന്നോ മുട്ടിയുരുമ്മാന്‍.. കെട്ടി പുണരാന്‍..


എനിക്കറിയാം നിന്റെ കൂട്ടത്തില്‍ കൊമ്പ് കുലുക്കുന്നവരെ..
മണി പൊട്ടിച്ചു , വാല് മുറിച്ചു ആകാശത്തേക്ക് കാല് പൊന്തിക്കുന്നവരെ..


അവര്‍ നിന്നെ എന്നില്‍ നിന്നും വിലക്കിയേക്കാം..


കാരണം അവര്‍ പല്ലില്‍ ചോര പുരണ്ട ചെന്നായ്ക്കളെ മാത്രമേ കണ്ടിട്ടുള്ളൂ..
എല്ലാ ചെന്നായ്ക്കളും പല്ലില്‍ ചോര പുരണ്ടവരെന്നു കരുതുന്നു. വരുത്തി തീര്‍ക്കുന്നു..


പാല് കുടിക്കുന്ന ചെന്നായ്ക്കളും ഉണ്ടെന്നു അവര്‍ കരുതുന്നില്ല.. അകിടില്‍ പൊടിഞ്ഞ...

.......................................ശുഭം....................................

Friday, December 28, 2012

ഒരു പൈങ്കിളിക്കഥ

അവളെക്കാണാന്‍ ഇത് ഒരു പക്ഷെ നൂറാം തവണയാണ് ഇവിടേക്ക് വരുന്നത്. ഇതിനു മുന്‍പ്‌ എല്ലാ തവണയും എന്‍റെ കൈകളില്‍ പിടിച്ചു വലിച്ചു കൊണ്ടാണ്‌ അവള്‍ അകത്തേക്ക് ക്ഷണിക്കുന്നത് . പിന്നെ പിടിവിട്ടു അകത്തേക്ക് ഒരോട്ടമാണ്. അവളുടെ അമ്മയെ വിളിക്കും, ഞാന്‍ വന്ന കാര്യം പറയും. അവര്‍ ഒരു പുഞ്ചിരി പൊഴിച്ചിട്ടു ഒരു കപ്പ് കാപ്പി ഉറപ്പ്‌ നല്‍കി അകത്തേക്ക് കയറിപ്പോകും.  അവളെന്നെ അവളുടെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോകും. പാവക്കൂട്ടങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപെടുത്തും. എന്നെ കൊണ്ട് അതിനൊരു ഉമ്മ കൊടുപ്പിക്കും. മോള്‍ക്കുമ്മയില്ലെന്നു പറഞ്ഞു പിണങ്ങും. അവള്‍ക്കറിയാം, അത് കേള്‍ക്കുമ്പോള്‍  ഞാന്‍ കവിളില്‍ ചുംബിച്ചു തോളില്‍ എടുത്തു ചുഴറ്റുമെന്നു. അവളുടെ കുഞ്ഞി പൊട്ടിച്ചിരി കാണാന്‍ എനിക്കും ഇഷ്ടമായിരുന്നു. അപ്പോഴേക്കും അമ്മ കാപ്പിയുമായി വരും. അങ്കിളിനെ ബുദ്ധിമുട്ടിക്കല്ലേ മോളെ എന്ന് പറയുമ്പോള്‍ അവളെന്നെ ഇറുകെ പുണരും.
        ഇന്നിപ്പോള്‍ ഇത് ഒരു പക്ഷെ നൂറാം തവണ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെന്നെ വീണ്ടും വീട്ടിലേക്കു ക്ഷണിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ്... കുഞ്ഞി പല്ല് കട്ടിയുള്ള ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു. ഒരിക്കല്‍ ‍, ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തില്‍  പ്രകാശം പരത്തിയിരുന്നത് അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളായിരുന്നു. എനിക്ക് മീതെ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്ക് കീഴെ എന്റെ കൈവിരലില്‍ തൂങ്ങി  ഒരു പൂമ്പാറ്റയെ പോലെ പാറിപറന്നു നടന്നിരുന്നു. ഒറ്റയാനായിരുന്നെങ്കിലും ജീവിക്കാന്‍ പണം ആവശ്യമായി വന്നപ്പോള്‍ ജോലിയന്വേക്ഷിച്ചു നാട് വിടേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, എന്റെ നാട്ടിലേക്ക്.. അവളോടപ്പൊമുള്ള അവസാന ദിവസം എനിക്കോര്‍മ്മയുണ്ടു.. ഒരു മഴക്കാലമായിരുന്നു  എനിക്ക് കടല് കടക്കേണ്ട ദിവസം. വൈകുന്നേരത്തെ സ്ഥിരം സന്ദര്‍ശനമെന്ന പോലെയാണ് അവിടെയെത്തിയത്. ചെല്ലുമ്പോള്‍ അവളുടെ അമ്മ ആകെ വിഷമത്തിലായിരുന്നു..മോള്‍ പനിച്ചു വിറയ്ക്കുന്നു. ആശുപത്രിയില്‍ കൊണ്ട് പോകണം. എടുത്ത് തോളില്‍ ഇടുമ്പോള്‍ ചുട്ടു  പൊള്ളുന്നുണ്ടായിരുന്നു. പനിച്ചൂടിന്റെ തളര്‍ച്ചയിലും അവളെന്നെ തിരിച്ചറിഞ്ഞു. അങ്കിള്‍ എന്ന് വിളിച്ചു കഴുത്തില്‍ മുറുകെ കൈ ചുറ്റി. യാത്രയെ കുറിച്ച് ഞാന്‍ വിസ്മരിച്ച മണിക്കൂറുകള്‍ . ഒടുവില്‍  ആശുപത്രി വരാന്തയില്‍ ഞെട്ടിയുണരുമ്പോള്‍ സമയം മാനമേറിയിരുന്നു. ആദ്യ അന്വേക്ഷണത്തില്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയിരിക്കുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കവിളില്‍ ഉമ്മ കൊടുത്തു മാറുമ്പോള്‍ തളര്‍ച്ച മാറിയ ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. എന്റെ വിരല്‍ തുമ്പില്‍ നിന്നും അവളുടെ കുഞ്ഞു കൈ കട്ടിലിലേക്ക്  ഊര്‍ന്നു വീണു. എനിക്ക് പോകാതിരിക്കാന്‍ കഴിയില്ലായിരുന്നു.
       പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ് ... കുഞ്ഞി പല്ല് കട്ടിയുള്ള  ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു.
      അവിടം ഒരു പൂന്തോട്ടമായി മാറിയിരുന്നു. മുറ്റം നിറയെ പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. കണ്ണുകള്‍ കൊണ്ട് അവിടമാകെ ഞാനവളെ തിരഞ്ഞു. ഒരു പൂമ്പാറ്റ പോലെ അവള്‍ അവിടെ പാറി നടക്കുന്നുണ്ടോയെന്നു. ഇല്ലായിരുന്നു... ഗേറ്റ് തുറന്നു ചെല്ലുമ്പോള്‍ എന്നിലേക്ക് പറന്നു വരുന്ന ഒരു പൂമ്പാറ്റയായിരുന്നു, അവളെന്റെ ഓര്‍മ്മയില്‍ .
      ബെല്‍ മുഴക്കി കാത്തു നിന്നു. കാതുകളില്‍ വന്നലച്ച കാളിങ്ങ് ബെല്‍ കിളിയുടെ നീളന്‍ കരച്ചില്‍ പത്തു വര്‍ഷം പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി.  അതിനു പിന്നാലെ പാദസ്വരത്തിന്റെ ചിലമ്പല്‍ അടുത്തു വന്നുകൊണ്ടിരുന്നു. വാതില്‍ പാതി തുറന്ന്‍ അവള്‍ അഥവാ ഒരു പെണ്‍കുട്ടി തല നീട്ടി. ഒരപരിചതനോടെന്നപോലെ കണ്ണുകള്‍ ചുളിച്ചു ആരെന്നന്ന്വേക്ഷിച്ചു. അങ്കിള്‍ എന്നതിനൊപ്പം എനിക്കെന്റെ പേര് കൂടി ചേര്‍ക്കേണ്ടി വന്നു. എനിക്കപരിചിതത്വം തോന്നിയത് അവളുടെ പാതിമാത്രം വിരിഞ്ഞ പുഞ്ചിരിയിലായിരുന്നു. വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. ദൂരേക്ക്‌ മാറി കസേര കാട്ടി തന്നു. അവളുടെ കണ്ണുകളില്‍ നേരിയ ഭയം ഊറി നിന്നു . വിയര്‍പ്പ് പൊടിഞ്ഞ മൂക്കിന്‍ തുമ്പില്‍ ചോര ചുവന്നു . വരണ്ടതെന്ന പോലെ ചുണ്ട് നനച്ചു . ധരിച്ചിരിക്കുന്നു വസ്ത്രത്തില്‍ വിശ്വസമില്ലാത്ത പോലെ തുമ്പുകളില്‍ പിടിച്ചു താഴേക്കും  വശത്തേക്കും വലിച്ചു കൊണ്ടിരുന്നു.  അമ്മ ഉടനെ വരുമെന്ന് ഒന്നിലേറെ തവണ ഓര്‍മ്മിപ്പിച്ചു. എനിക്ക് അത്ഭുതവും അതിലേറെ അസ്വസ്ഥതയും ഉണ്ടാക്കിയത് അവളുടെ ശരീര വളര്‍ച്ചയായിരുന്നു. അവളില്‍ നഷ്ടപെട്ട കുട്ടിത്തമായിരുന്നു. കൗമാരത്തിന്റെ തുടിപ്പായിരുന്നു. കാലം വികൃതമാക്കിയ കണ്ണു കൊണ്ടു അതിനെ കാണേണ്ട.
       മെല്ലിച്ച കൈകളാല്‍ അവളെ ആകാശത്തേക്ക് എറിയാന്‍ എനിക്ക് കഴിയില്ലല്ലോ. കവിളില്‍ ചുംബിച്ചു തോളില്‍ എടുത്ത്‌ ചുഴറ്റാന്‍ ഇനിയെന്റെ എന്റെ ആരോഗ്യം അനുവദിക്കില്ലല്ലോ. ഞാന്‍ വിസ്മരിച്ചു പോയത് അല്ലെങ്കില്‍ ചിന്തിക്കാതെ പോയത് കാലത്തിന്റെ സഞ്ചാരത്തെ കുറിച്ചായിരുന്നു.  കഴിഞ്ഞു പോയ കാലം എന്നെ ഒരു മദ്ധ്യവയസ്ക്കനാക്കി മാറ്റിയിരിക്കുന്നു. ഒരിക്കല്‍ അവള്‍ക്ക്  എന്നിലേക്കുണ്ടായിരുന്ന ദൂരം ഒരു കളിക്കൂട്ടുകാരനിലേക്കുള്ളതായിരുന്നു. ഇന്ന്‍ ഒരു പെണ്ണില്‍ നിന്നും പുരുഷനിലേക്കുള്ളതാണ്. അതിനു ദൈര്‍ഖ്യമേറെയാണ്. പറയാന്‍ കഴിയുന്ന ഒരു ബന്ധവും ഞാനുമായി ഇല്ല.  ' സുഹൃത്ത് ബന്ധം ' എന്ന് പറഞ്ഞു ചിരിക്കാം. അതിലേക്കു പോലും ഒരു ഇടുങ്ങിയ പാതയുണ്ട്. കാലം തീര്‍ത്ത ഒരു പാത. സമൂഹം അതിര്‍ തീര്‍ത്ത പാത. അതിലൂടെ സഞ്ചരിക്കുകയെന്നത്  മനസ്സിനെ  കൈവെള്ളയിലേക്ക് എടുത്ത്‌ പിടിക്കുകയെന്ന പോലെ വിഷമം പിടിച്ചതാണ്. അല്ലെങ്കില്‍ അത് ഉള്ളില്‍ നിന്നും പല വഴി സഞ്ചരിക്കും. ചിലപ്പോള്‍ ആ ഇടുങ്ങിയ പാതയിലൂടെയും. ചുറ്റും നോക്കും, ഇരുട്ടാണോയെന്നു. ചുറ്റും നോക്കും, ശൂന്യതയുണ്ടോയെന്നു. ചുറ്റും നോക്കും, കണ്ണുകളടയ്ക്കപ്പെട്ടിട്ടുണ്ടോയെന്നു. ചുറ്റും നോക്കും, വിജനമാണോയെന്നു. അങ്ങനെയെങ്കില്‍ മിടിക്കാന്‍ തുടങ്ങും, താളം നഷ്ട്ടപ്പെട്ട ചങ്ക്. ധമനികളില്‍ നിണമുരുകും. ചിലയിടങ്ങളില്‍ ചോരയൂറി കൂടും. മനസ്സ്‌ അതിന്റെ പാട്ടിനു പോകും. അങ്ങനെയെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍, എടുത്ത്‌ കൈവെള്ളയില്‍ പിടിക്കേണ്ടതുണ്ട് . വിരലുകള്‍ക്കുള്ളില്‍ ഞെരിച്ചമര്‍ത്താം,  വഴുതി പോകാതെ.
         മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല.... എന്നുള്ളം നരച്ച ജീവിത യാത്രയില്‍ വിളര്‍ച്ച ബാധിച്ചതാണ്..അതിനു ചോരയുടെ ചൂടോ ഗന്ധമോ ഇല്ല.. അതിന്റെ താളം പതിഞ്ഞതാണ്..  ഒടുവിലായൊരിക്കല്‍ താളം തെറ്റിയത് നിന്റെ പനിച്ചുടില്‍ വിറച്ചിട്ടാണ്.. നിന്റെ മിഴി പിടഞ്ഞാല്‍ എന്നുള്ളം നിശബ്ദതമാകും.. മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല..
     അമ്മയ്ക്കൊപ്പം വളര്‍ന്നിരിക്കുന്നു. ചായ വാഗ്ദാനം ചെയ്തു അകത്തേക്ക് പോയി. ചലനങ്ങളില്‍ ചടുലത നഷ്ടപ്പെട്ടിരുന്നു. നേര്‍ത്ത്‌ പതിഞ്ഞ കാല്‍വെയ്പ്പുകളില്‍ പാദസ്വരം വായ്‌ പൊത്തി കരഞ്ഞു.
   ഓര്‍മ്മയുടെ അടിത്തട്ടില്‍ നിന്നും, മുഖം നഷ്ട്ടപെട്ട ഒരു പുരുഷന്‍ വന്നിരിക്കുന്നു..അയാള്‍ കോറിയിട്ട ഓര്‍മ്മകള്‍ പാതിയിലേറെ മാഞ്ഞിരിക്കുന്നു. ആരാണ് ഇയാള്‍ . അമ്മ പറഞ്ഞു തന്ന പുരുഷന്‍മാര്‍ പലതരത്തിലാണ്. അകന്നു നില്‍ക്കേണ്ടവര്‍ . അടുത്ത് ചെല്ലാവുന്നവര്‍ ‍. ഇയാള്‍ ,     അതിനുമപ്പുറം ആരോ ആണോ ?
     ടീപോയുടെ ചില്ലില്‍ മുഖം മിനുക്കി. മുടിയൊതുക്കി. എന്‍റെ മുഖം ആഭാസന്റെതു പോലെ കുറുകിയിരുന്നോ ? വ്യഭിചാരിയുടെതു പോലെ ചീര്‍ത്തിരുന്നോ ? ചെകുത്താന്റെതെന്നപോലെ കൊമ്പ് മുളച്ചിരുന്നോ ? ഇല്ല.. കാലം നര നട്ടിരിക്കുന്നു. പ്രായം ചുളിവും ഇരുളും ചേര്‍ത്ത് ഉഴുതു മറിച്ചിരിക്കുന്നു..
     അവളുടെ മുറിയുടെ വാതില്‍ അടച്ചിരിക്കുന്നു. മിക്കിയും ടോമും ജെറിയും നിറഞ്ഞു നിന്ന വാതിലില്‍ ഇപ്പോള്‍ കൗമാരം ചിത്രങ്ങളായും അക്ഷരങ്ങളായും നിറഞ്ഞു നില്‍ക്കുന്നു‍. " ഡോണ്ട് ഡിസ്റ്റര്‍ബ് മീ ". ഒരു തൊപ്പിക്കാരന്‍ വിരല്‍ ചൂണ്ടി ചോദിക്കുന്നു " ഹൂ ആര്‍ യൂ "
     അതിനുള്ളില്‍ ആ പഴയ പാവക്കൂട്ടം ഉണ്ടാവുമോ? അവള്‍ക്കു നല്കാന്‍ ഞാനുമൊന്നു കരുതിയിട്ടുണ്ട്. സ്വര്‍ണ്ണ തലമുടിയും നീല കണ്ണുകളുമുള്ള ഒന്ന്.  അവള്‍ എന്നെ അവിടേക്ക് ക്ഷണിക്കാതിരിക്കില്ല. അവളുടെ കണ്ണുകള്‍ പൊത്തിയിട്ടു കയ്യിലുള്ള പാവയെ നല്‍കും. ഉറപ്പ്‌ , ഇത് പോലെയൊന്ന് അവളുടെ പാവക്കൂട്ടത്തില്‍ ഉണ്ടാവില്ല.
     ചായ വളരെ വേഗം ലഭിച്ചു. അവളുടെ അമ്മ നല്‍കിയിരുന്നതിനേക്കാള്‍ വേഗം. ടീപ്പോയില്‍ വെച്ച് പിന്നിലേക്ക്‌ മാറി. ഒരു കവിള്‍ കുടിച്ചു തിരികെ വെച്ചു. അതില്‍ മധുരമുണ്ടായിരുന്നില്ല. മധുരം മുന്നില്‍ സ്പൂണ്‍ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച പാഠങ്ങളില്‍ ആതിഥ്യമര്യാദയും വേണ്ടുവോളമുണ്ടായിരുന്നു. നിശബ്ദതയ്ക്ക് ഇടം നല്‍കാതെ ചോദ്യങ്ങള്‍ വന്നു കൊണ്ടിരുന്നു. യാത്രയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും പൂര്‍ണ്ണതയില്ലാത്ത ചോദ്യങ്ങള്‍. ഓരോന്നിനും ഒടുവില്‍ പാതിവിരിഞ്ഞ പുഞ്ചിരിയും നല്‍കി. അവള്‍ ഇടയ്ക്ക് ഗേറ്റില്‍ അമ്മയെ പ്രതീക്ഷിക്കുന്നണ്ടായിരുന്നു. ഞാന്‍ അവളുടെ മുറിയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ പാവകുട്ടി വാശി പിടിച്ചുകൊണ്ടിരുന്നു.  അവളുടെ നോട്ടം ഗേറ്റില്‍ തന്നെയാണ്. എന്റേത് ആ വാതിലിലേക്കും.

Wednesday, December 19, 2012

"ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം"

അമ്മച്ചി പറയാറുണ്ട്, കുഞ്ഞിലേ ഉള്ള ശീലമാന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉടുപ്പിടില്ലാന്നു. എനിക്കോര്‍മ്മ വച്ച കാലം മുതല്‍ അങ്ങനെത്തന്നെയാണ്.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഉടുപ്പിടാറില്ല. അതെന്തോ..വല്ലാത്തൊരു അസ്വസ്ഥതയാണ്.. ഉറക്കം വരില്ല.. ഇപ്പൊ അങ്ങനല്ല..ഇപ്പൊ എന്ന് വെച്ചാല്‍, ഈ ഡിസംബര്‍ ഒന്ന് മുതല്‍..ലോകം ഒക്കെ അവസാനിക്കാന്‍ പോണെന്നു പറയുന്നു.. വല്ല ഭൂകമ്പവും വന്നു എല്ലാം കൂടി ഇടിഞ്ഞു മുകളിലൂടെ വീണാല്‍ രാവിലെ ബോഡി കാണിച്ചു കിടക്കണ്ടേ..അതായതു ഉടുപ്പില്ലാത്ത ബോഡി.. എനിക്കാണേല്‍ സിക്സ് പാക്കും ഇല്ല.. ഒള്ള വയറാണേല്‍, അത്താഴപട്ടിണിയായത് കാരണം, രാവിലെ ഏതാണ്ട്  സര്‍ക്കാര്‍ ആപ്പീസിന് മുന്നിലെ പിച്ചക്കാരന്റെ പിച്ച പാത്രം പോലെ ആയിരിക്കും. പിന്നെ എന്താന്ന് വെച്ചാല്‍.............
"ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം" എന്നല്ലേ?

Friday, December 14, 2012

കുളിര്


ഒരിക്കല്‍ എനിക്ക് തലതല്ലിക്കരയാന്‍ അവളുടെ മാറിടം ചോദിച്ചു..
കണ്ണീര്‍ വാര്‍ക്കാന്‍ ചുമലുകളും...

പിന്നൊരിക്കല്‍ അവന്റെ പ്രണയം നഷ്ടപെട്ട
അവള്‍ എന്റെ മാറില്‍
തലതല്ലി കരഞ്ഞു..
എന്റെ ചുമലില്‍ കണ്ണീര്‍ വാര്‍ത്തു..
നഗ്നമായ കൈകളാല്‍
അവളെന്നെ വരിഞ്ഞു മുറുക്കിയിരുന്നു..
അവളുടെ കരഞ്ഞു കുഴഞ്ഞ നാവിലൂടെ
അവന്‍ വിതച്ച വിഷ വിത്തുകള്‍ മുള കരിഞ്ഞടര്‍ന്നു വീണു..
അവതാളമടിച്ച എന്റെ ഹൃദയതാളത്തിനൊപ്പം അവളുടെ
ചടുലഹൃദയതാളം താളപ്പെരുമഴ തീര്‍ത്തു..
അവള്‍ക്കൊപ്പം കരയാന്‍ കഴിയാതെ
എന്റെ കണ്ണുകള്‍ വരണ്ടുണങ്ങിയിരുന്നു..
കണ്ണീര്‍ മണമുള്ള നിമിഷങ്ങളുടെ ആദ്യ
ഇടവേളയില്‍ അവള്‍ അവളെയൊന്നാകെ
എന്നില്‍ നിന്നും അടര്‍ത്തി മാറ്റി...
കണ്‍കോണില്‍ അവശേഷിച്ച അവസാനതുള്ളി
കണ്ണീര്‍ വിരല്‍ തുമ്പിലടര്‍ത്തി എന്നിലേക്ക് കുടഞ്ഞു..
ഒരിരുപതു ഡിഗ്രി വിരിവില്‍
പുഞ്ചിരിയും നല്‍കി, വിതുമ്പി കൊണ്ട് എന്നില്‍ നിന്നും ഓടിമറഞ്ഞു...
അവളറിഞ്ഞിരുന്നില്ല, കഴിഞ്ഞ നിമിഷങ്ങളില്‍
ചുട്ടുപൊള്ളിയ അവളുടെ മേനി
എന്നില്‍ കുളിര് കോരിയിട്ടിരുന്നുവെന്നു...

Saturday, July 7, 2012

നല്ല വെളു വെളാന്നു

ഞാനവളെ പ്രണയിച്ചു തുടങ്ങുന്ന കാലത്ത് അവള്‍ മുട്ടിറക്കമുള്ള പാവാട ധരിച്ചു തുടങ്ങിയിട്ടില്ല. നന്നേ വെളുത്തിട്ടായിരുന്നു.. അവളുടെ നല്ല വെളുത്ത കാലുകള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. കുഞ്ഞി കുഞ്ഞി രോമങ്ങള്‍ നിറഞ്ഞ കാലുകള്‍.. അന്നതെനിക്ക് ലൈനടി ആയിരുന്നു. പിന്നെ ഇഷ്ടമായി..പിന്നെ പിന്നെ പ്രേമമായി. അവളറിയാതെ അവളുടെ പിന്നാലെ കുറേ നടന്നിട്ടുണ്ട്..മഴയില്‍, കൂട്ടുകാരികളെ പോലും കേറ്റാതെ പുള്ളിക്കുടക്കീഴില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന അവളുടെ പിന്നാലെ മഴ നനഞ്ഞു നടന്നിട്ടുണ്ട്. ദിവാകരന്‍ മാമന്റെ പറമ്പില്‍ നിന്നും പഴമാങ്ങ മോഷ്ട്ടിച്ചു പാവാട തുമ്പില്‍ നിറച്ച് ഒളിച്ചു ഒളിച്ചു പോകുന്ന അവളുടെ പേടിച്ചരണ്ട മുഖം എനിക്കോര്‍മയുണ്ട്.. ദിവാകരന്‍ മാമനോടു ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല...അവളെഴുതി കളഞ്ഞ ഒരു നൂറു പെന്‍സില്‍ തുണ്ടുകള്‍ ഞാന്‍ സൂക്ഷിച്ചിരുന്നു. വയല്‍ വരമ്പില്‍ കളഞ്ഞു പോയ അവളുടെ പാദസ്വരം കണ്ടുപിടിച്ചു കൊടുത്ത സുരേഷിനു ഇപ്പോഴും എന്റെ മനസ്സില്‍ ഒരു ശത്രുവിന്റെ മുഖമാണ്... അന്ന് ഞാനിറങ്ങിക്കയറിയ ചെളികുണ്ടുകള്‍... ചവിട്ടി മെതിച്ച നെല്‍ക്കതിരുകള്‍.. ഹോ! പിന്നീടവള്‍ ട്രെയിനില്‍ കേറി ബോംബേക്കു പോയി..ബിരുദം തേടി.. വര്‍ഷങ്ങളുടെ ഇടവേളകളില്‍ റെയിവേസ്റ്റേഷനില്‍ വന്നിറങ്ങുന്ന അവളില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടായിരുന്നു. അവള്‍ നന്നേ വെളുത്തിട്ടായിരുന്നു. വെളുപ്പിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. ഇന്നവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു. നിറത്തിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. അപ്പൊഴവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു..പക്ഷെ അവള്‍ക്കറിയില്ലല്ലോ എന്റ ഹൃദയം നല്ല വെളു വെളാന്നാണെന്നു.

Friday, June 1, 2012

സ്ത്രീകളോട് എങ്ങനെ പെരുമാറാം


അവളോടു ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിച്ചില്ല. കീഴ് ജോലിക്കാരിയെന്നതിനപ്പുറം ബഹുമാനം നല്‍കിയിരുന്നു. ഒരു സഹോദരിയോടെന്ന പോലെ മനസ്സ്‌ കൊണ്ട് ലാളിച്ചിരുന്നു. തെറ്റുകള്‍ പോലും കണ്ടില്ലെന്നു നടിച്ചു. കൃത്യമായ ഇടവേളകളില്‍ പുഞ്ചിരിച്ച് കാണിച്ചു. ഉച്ചഭക്ഷണത്തിന് നേരമകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൈകള്‍ കൊണ്ട് ആഗ്യം കാണിച്ചു കൊടുക്കും. രാവിലെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളില്‍ ശുഭരാത്രി പറഞ്ഞു കൊണ്ട് വിട പറഞ്ഞു. .

ഇവള്‍ ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞതായി ഞാന്‍ അറിഞ്ഞത്..

" ഒരു ശുംഭന്‍‍. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല. മുഖത്ത് കൂടി നോക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം. എന്തെങ്കിലും സംശയം ചോദിക്കാന്‍ അങ്ങേരുടെ AC കാബിനിലേക്ക് ഞാന്‍ കേറി ചെന്നാല്‍ അങ്ങേരു അപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും. കൈ ഒക്കെ വിറച്ചു ആകെ ഒരു പരുവമായി..ഇങ്ങനെയുമുണ്ടോ ആണുങ്ങള്‍.."

ഇവളിപ്പോള്‍ കൂടുതല്‍ സഹകരണ മനോഭാവമുള്ള ആരുടെയോ കീഴില്‍ ജോലി ചെയ്യുന്നു.

പുതുതായി വന്നവളോടു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കാന്‍ ശ്രമിച്ചു. അത് പക്ഷെ ബോസ്സിനും അസിസ്റ്റന്റിനുമിടയിലുള്ള അകല്ച്ച ഇല്ലാതിരിക്കാന്‍ വേണ്ടി ആയിരുന്നു.വളരെ ഫ്രെണ്ട്‌ലിയായി പെരുമാറി. ജോലിഭാരം കുറയ്ക്കാനായി കൃത്യമായ ഇടവേളകളില്‍കാബിനിലേക്ക്  വിളിപ്പിച്ചു കുശലന്വേഷണം നടത്തി. അവളുടെ ആതമാവിശ്വാസം കൂട്ടാന്‍വേണ്ടി ഹെയര്‍ സ്റ്റൈലിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും വളരെ പുകഴ്ത്തി പറഞ്ഞു.ഒരിക്കലവളുടെ കീറിയ ബ്ലൗസ്‌ കണ്ടു വിഷമം തോന്നി, പിറ്റേന്നു തന്നെ രണ്ടു ജോടി ചുരിദാര്‍വാങ്ങി കൊടുത്തു. വൈകുന്നേരങ്ങളില്‍ മുടങ്ങാതെ ലിഫ്റ്റ് വാഗ്ദാനംചെയ്ത. ടെന്‍ഷന്‍ഫ്രീ ആക്കാന്‍വേണ്ടി ഫസ്റ്റ് ഷോയ്ക്ക് ക്ഷണിച്ചു.

ഇവളും ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞു. അതും ഞാന്‍ അറിഞ്ഞു

" ഹൊ ഒരു. പഞ്ചാര. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല.എപ്പഴും തൊട്ടുരുമ്മിയെഇരിക്കു. എന്ത് പറഞ്ഞാലും ഉടനെ ഷെയ്ക്ക്‌ഹാന്റ് തരും. കൈ പിടിച്ചു കുലുക്കും. കൂടെക്കൂടെ കാബിനിലേക്ക്വിളിപ്പിച്ചു കത്തിയടിക്കും. ടിന്റുമോന്‍ കോമഡി പറഞ്ഞു കൊല്ലും. എന്നിട്ടോ അടി മുതല്‍ മുടി വരെ ഉഴിയും. ഇന്നേതു ഷാംപൂവാ തേയ്ച്ചത്. കാലിലെന്താ ക്യൂട്ടെക്സ് ഇടാത്തെ. ഹൊ അവിടെ നിന്ന് വിയര്‍ത്തു പോവും. ഇന്നാളുണ്ട് ബ്ലൗസിന്റെ തയ്യലിളകിയ ഭാഗത്തെ ഊട്ടയിലേക്ക് കണ്ണും മിഴിച്ചു നോക്കുന്നു. ഇങ്ങേര്‍ക്കും ഇല്ലേ അമ്മേം പെങ്ങന്മാരും."

ഇവളിപ്പോള്‍ ഏതോ സന്യാസിമഠത്തില്‍ അഭയം പ്രാപിച്ചെന്നറിയുന്നു.

ഞാനിപ്പോള്‍, ' സ്ത്രീകളോട് എങ്ങനെ പെരുമാറാം ' എന്ന രണ്ടു മാസത്തെ കോഴ്സ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ അസിസ്റ്റന്റിനായി കാത്തിരിക്കുന്നു.

ചില കൂട്ടുകാരന്മാര്‍ കളിയാക്കി ചോദിക്കുന്നു.." പെണ്ണുങ്ങളെ വളയ്ക്കാന്‍ പഠിച്ചോടാ..?" കണ്ണുകടി പിന്നല്ലാതെന്തു പറയാന്‍.

Wednesday, March 7, 2012

കണ്ണില്‍ ചോരയില്ലത്തവന്റെ കദനകഥ


ഭക്ഷണം കഴിക്കുമ്പോള്‍ അപ്പന്‍ അധികം സംസാരിക്കാറില്ല. അത് കൊണ്ട് തന്നെ ഇന്ന് ഉച്ചയൂണിനു ഇരുന്നപ്പോള്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. മേശക്കിരുപുറവും ഇരുന്ന പെങ്ങന്മാര്‍ ഒന്ന് ഞെട്ടി. ഒരു മൂന്നു നിമിഷത്തേക്ക് പെങ്ങന്മാരുടെ വായ്ക്കും കയ്യിലെ ഉരുളയ്കും ഇടയില്‍ ഒരു മുരിങ്ങാ കോലിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ഉരുള തരിച്ചു പാത്രത്തിലേക്കിട്ടു അവര്‍ എന്നെയും അപ്പനെയും മാറി മാറി നോക്കി. അപ്പന് വല്യ ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. പരിപ്പിന് മുകളിലെ പപ്പടം അടിച്ചു തകര്‍ത്ത് ചോറില്‍ കുഴച്ചു . അതെനിക്കെന്റെ മുഖത്തടിച്ചത് പോലെ തോന്നി. ഇതിനിടയില്‍ മൂത്ത പെങ്ങള്‍ ഒന്നര ഗ്ലാസ്സ് വെള്ളം കുടിച്ചു ഓക്കാനം വന്ന മോന്തയും വെച്ചിരിപ്പായി. രണ്ടാമത്തവള്‍ പരന്നൊലിച്ച ഇഞ്ചിക്കറിയില്‍ കുരിശ് വരച്ചിരുന്നു. ഇളയവള്‍, അടുക്കളയില്‍ അമ്മച്ചി നെഞ്ചത്തടിക്കുന്ന ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോയെന്നു ചെവികൂര്‍പ്പിച്ചിരിന്നു. രണ്ടു ഉരുള അകത്താക്കി ഒരിറക്ക് വെള്ളവും കുടിച്ചു പരിപ്പിന് ഉപ്പില്ലയെന്നു അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞിട്ടാണ് അപ്പന്‍ എനിക്ക് മറുപടി തന്നത്. " ജാതീം മതോം ഒന്നും ചോദിക്കുന്നില്ല, പാരമ്പര്യമോ, കുടുംബമഹിമയോ ഒന്നും കാര്യമല്ല. നീ വിളിച്ചു കൊണ്ടു വാ.. ഞാനും നിന്റെ അമ്മച്ചിയും ഇരു കൈയും നീട്ടി സ്വീകരിക്കാം." ഒരു ഉരുരുള കൂടി അകത്താക്കിയിട്ട്.. "പക്ഷെ ഒന്ന്,  നിന്റെയീ മൂന്നു പെങ്ങന്മാരെയും നിന്റെ സ്വന്തം ചെലവില്‍ കെട്ടിച്ചു വിടണം. അഞ്ചിന്റെ പൈസ ഞാന്‍ തരില്ല. എന്നിട്ടെന്താ.. പെങ്ങന്മാരെ കേട്ടിച്ചുവിട്ടത്തിന്റെ മുഴുവന്‍ പേരും നീയെടുത്തോ.. ങഹും എന്താ സമ്മതാണോ ? " ഇത്തവണയും ഞെട്ടിയത് പെങ്ങന്മാര്‍ തന്നെ. അവരുടെ മൂക്കില്‍ മുളയ്ക്കാന്‍ പോകുന്ന പല്ലിന്റെ ഇരപ്പ്‌ കേട്ടിട്ടാകും ഇത്തവണ ഞെട്ടിയത്. അല്ലെങ്കില്‍ പുരനിറഞ്ഞു ഉത്തരത്തില്‍ തല മുട്ടുമോ എന്ന പേടിച്ചിട്ട്. മൂന്നെണ്ണവും ഒരു കണക്കാ, അപ്പന്റെയും അമ്മയുടെയും സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുന്നത് എനിക്കാ.. ഒരു വര്‍ക്കത്തുമില്ലത്താ ഇവറ്റകള്‍ക്ക് കല്യാണചന്തയില്‍ വല്യ മാര്‍ക്കറ്റൊന്നുമുണ്ടാവില്ല. ഒരമ്പത് പവന്‍ വെച്ചെങ്കിലും ഓരോന്നിന്റെ തലയില്‍ കെട്ടി വെച്ചേ ഇറക്കി വിടാന്‍ പറ്റൂ. മൂത്തവള്‍ എന്റൊപ്പം പിറന്നു വീണതാ. എന്റൊപ്പം എന്ന് പറഞ്ഞാല്‍ എനിക്ക് മുന്നേ, ഒരു സൂചി ഒന്ന് കറങ്ങി വന്ന വ്യത്യാസം. അതിന്റെ ഏനക്കേട് അവളെന്നോട് കാണിക്കുന്നുണ്ട്. പിച്ചും, തോണ്ടും ചിലപ്പോ തലയ്ക്കിട്ടും തട്ടും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. വല്യ സാമൂഹ്യപ്രവര്‍ത്തകയും, ഒടുക്കത്തെ ഫെമിനിസ്ടുമാ. സ്ത്രീധനം നിരോധിക്കുകാ, സ്‌ത്രീധന പീഡനം അവസാനിപ്പിക്കുക എന്നൊക്കെ പറഞ്ഞു ആകാശത്ത് കൈറിഞ്ഞു കുറെ ടാര്‍ കാലില്‍ പറ്റിച്ചതാ. അതിലൊന്നും ഒരു കാര്യവുംമില്ല. രാത്രിയില്‍ അടുക്കളയില്‍ ചട്ടിയില്‍ തലയിടുന്നതിനിടയില്‍ അമ്മയോടു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.." ഒരു നൂറു പവനെങ്കിലും ഇട്ടു തന്നില്ലെങ്കില്‍ ഞാന്‍ ഇവിടുന്നു ഇറങ്ങി പോകില്ല." പിന്നെ രണ്ടമത്തവള്‍ ഒടുക്കത്തെ പടുത്തമാ .. പേരിനു പിന്നാലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കോമയിട്ട് തിരിക്കുന്നത് ഒരു ഹരമായിട്ടു മാറിയിട്ടുണ്ടവള്‍ക്ക്.. അത് കൊണ്ട് തന്നെ അടുത്ത കാലത്തൊന്നും അവള് കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. അപ്പോഴേക്കും പവന് അരലക്ഷമെങ്കിലും ആയിട്ടുണ്ടാകും.. പിന്നെയുള്ളതു ഇളയവള്‍ ദൈവദീനം കൊണ്ടു അവളുടെ പഠനം പത്താം ക്ലാസ്സോടു കൂടി അവസാനിക്കും.. പത്താം ക്ലാസ്സ് ജയിച്ചിട്ടു വേണ്ടെ തുടര്‍ന്നു പഠിക്കാന്‍.. പഴയ തയ്യല്‍ മെഷിന്‍ അമ്മച്ചി ഇടയ്ക്ക് എണ്ണയിട്ടു വെയ്ക്കുന്നത് കണ്ടു. അത് ഇവളെ ഉദ്ദേശിച്ചാവും.. വിദ്യാഭ്യാസം ഇല്ല എന്ന ഒറ്റ കാര്യം കൊണ്ടു തന്നെ സ്വര്‍ണ്ണം മാത്രം പോര ഒരു ഒരു പുത്തന്‍ കാറില്‍ കേറിയേ അവളിവിടുന്നു പോകു.. അമ്മാവനും, അപ്പച്ചിക്കും ഒരൊറ്റ ആണ്മക്കള്‍ പോലുമില്ല എന്നാണ്.. എങ്കില്‍ അവന്മാരോടു കടം പറയാമായിരുന്നു..
              എന്നാലും എന്റപ്പാ.. വല്ലാത്തൊരു ഏര്‍പ്പാടായിപ്പോയി.. എന്നാല്‍ പിന്നെ പ്രേമിച്ചു.. ഏതേലും കാശൊള്ള വീട്ടിലെ ഒന്നിനെ പ്രേമിച്ചിരുന്നെങ്കില്‍ അന്തസ്സോടെ സമ്മതിക്കാമായിരുന്നു. ഇതിപ്പോ ഗാന്ധിയന്‍ കുമാരന്റെ ചെറുമകള്‍ ഇന്ദിര..സ്വന്തം പറമ്പില്‍ നട്ട് വളര്‍ത്തുന്ന ചേനയും കാച്ചിലും മാത്രം ഭക്ഷിക്കുന്ന മോഹന്‍ദാസിന്റെ മകള്‍ ഇന്ദിര.. സ്വന്തം പാടത്ത് വിളവെടുത്ത കുത്തരി വെച്ച് കഞ്ഞി കുടിക്കുന്ന ഇന്ദിര.. തുളസിക്കതിര്‍ ചൂടിയ ഈറന്‍ മാറത്താ നീളന്‍ മുടി കണ്ടാണ് ഞാനവളില്‍ അനുരാഗവിവശനായത്. അടുത്തു ചെന്നപ്പോള്‍ കാച്ചെണ്ണയുടെയും ചെമ്പരത്തി താളിയുടെയും സുഗന്ദം.. പിന്നെ കരിയെഴുതി വിടര്‍ത്തിയ കണ്ണുകള്‍.. തക്കാളി ചുവപ്പുള്ള ചുണ്ടുകള്‍.. പിന്നെയൊന്നും പറയുന്നില്ല..  ഉറപ്പിച്ചു ഇവളെന്റെ ആദ്യ കാമുകി.. എന്നിട്ടിപ്പോ ഇന്ദിരേ.. നിന്നെയെനിക്ക് വേണ്ടെന്നു വെയ്ക്കേണ്ടി വരുമെന്നാണല്ലോ തോന്നുന്നത്..
              ടൗണില്‍ സ്വര്‍ണക്കട നടത്തുന്ന ഫിലിപ്പോസിന്റെ മകള്‍ ആന്‍സി ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞതാ.. അവളുടെ ചുണ്ടിന്റെ താഴെ ഒരു കറുത്ത പാടുണ്ടെന്ന ഒറ്റ കാരണത്താലാണ് ഞാന്‍ അവളുടെ മുന്നില്‍ കൈ മലര്‍ത്തിയത്.. പിന്നെ പൗള്‍ട്രിഫാം നടത്തുന്ന സഫാധിന്റെ ഒറ്റമകള്‍ സൌഫീന.. ഒരൊന്നൊന്നര ഉരുപ്പിടി. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ മതിയായിരുന്നു..പക്ഷെ എന്താ..?  അവള്‍ അടുത്തു വരുമ്പോള്‍ ഒരു മാതിരി ഇറച്ചി കോഴിയുടെ മണമാ. ബ് ഹേ.. ഇറച്ചിക്കറിയുടെ ആണേലും വേണ്ടില്ലായിരുന്നു. പണ്ടാരം അതുമല്ല സഫാധിനു ഈ അടുത്തു ഒരു കോടി രൂപ ലോട്ടറിയും അടിച്ചു.. ഹും ഒറ്റ മകളായിരുന്നു..
             ഹൊ വല്ലാത്തൊരു കെണിയിലാണല്ലോ വീണതു.. ഇതിപ്പോ കഷത്തിരിക്കുന്നതും ഉത്തരത്തില്‍ ഇരിക്കുന്നതും എല്ലാം പോകുമെന്ന തോന്നുന്നത്.. നന്‍പന്‍മാരോട് അഭിപ്രായം
ചോദിക്കാമെന്ന് വെച്ചാല്‍.. കാര്യം നടന്നാലും ഇല്ലേലും അവന്മാര്‍ക്ക് പാര്‍ട്ടി നടത്തണം.. ഇപ്പോഴാത്തെ  സാമ്പത്ത്യസ്ഥിധി വെച്ച് അത് നടക്കില്ല..
            അല്ലെങ്കില്‍ ഫെയ്സുബുക്കില്‍ ഇതിന്റെ പേരില്‍ ഒരു കമ്മ്യൂണിറ്റി തുടങ്ങിയാലോ.? എല്ലാത്തിനും ഇപ്പൊ അതാണല്ലോ.
                              ഇന്ദിരേ...എന്നെ ശപിക്കല്ലേ..പെങ്ങന്‍മാരെ അപ്പന്‍ തന്നെ കെട്ടിച്ചു വിടട്ടെ.. അത് കഴിഞ്ഞു പാക്കലാം, നീ കെട്ടിയിട്ടില്ലെങ്കില്‍...
           

Wednesday, September 28, 2011

ഐഷു, അഥവാ അബൂബക്കറിനെക്കാത്ത് ഐഷുമ്മ


മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്. താഴത്തങ്ങാടി ഒലിച്ച് പോയ വെള്ളപ്പൊക്കത്തിന് ശേഷം പെരുന്നാളിനു പള്ളിയിൽ പോയിട്ടില്ല. ആ വെള്ളപ്പൊക്കത്തിലാണു ഐഷുമ്മയുടെ വാപ്പ ഒലിച്ച് പോയതു. ഉമ്മ കരഞ്ഞു കരഞ്ഞു രണ്ട് കൊല്ലം കട്ടിലൊടിച്ചു. മൂന്നാം കൊല്ലം അഞ്ച് മാസം മെത്തപ്പായ് വിരിച്ച് കിടന്നു. ആറാം മാസം പായിൽ പൊതിഞ്ഞ് കുഴിയിൽ വച്ചു. വെള്ളപൊക്കത്തിൽ ഒലിച്ച് പോയ വാപ്പയെ ഓർത്ത് കരഞ്ഞു നെഞ്ച് പൊട്ടിയാ മരിച്ചത്. പാവാട തുമ്പ് കടിച്ച് വാതിൽക്കൽ അന്തിച്ച് നിന്നിരുന്ന ആറ് വയസ്സുകാരി ഐഷുവിനെ അടുത്തേക്ക് വിളിച്ച് നെറുകയിൽ തലോടുകയോ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വെയ്ക്കുകയോ ചെയ്തില്ല. ഒന്നു നോക്കിയതു കൂടിയില്ല. 
                    വാപ്പയുടെ അകന്ന ബന്ധത്തിലുള്ള ബീവാത്തുമ്മ ഐഷുവിനെയും കൂട്ടി മലകയറി. അവരുടെ ആട്ടിൻക്കുട്ടികൾക്കൊപ്പം വളർത്തി. ഐഷുവിനു കഞ്ഞിയും, ആടുകൾക്ക് കാടിയും കൊടുത്തു. അവറ്റകൾ പാൽ ചുരത്തി തുടങ്ങിയപ്പോൾ കറന്നു ഐഷുവിനു കൊടുത്തു. വന്ന് ഏഴാം കൊല്ലം ഐഷു വയസ്സറിയിച്ചു. ബീവാത്തു മുട്ടിറക്കമുള്ള പാവാടയും വയറ് മറയ്ക്കുന്ന ഉടുപ്പും വാങ്ങി കൊടുത്തു. കയ്യാലയ്ക്കരികിൽ കാരപ്പഴം പെറുക്കാൻ വരുന്ന പയ്യന്മാരോട് അധികം കൂട്ട് പറഞ്ഞ് വിലക്കി. പുഴവക്കത്തെ തെങ്ങിൻ പണയിൽ നിന്നു ഓല കൊണ്ടു വന്നു മെടഞ്ഞു കിണറ്റിൻക്കരയിൽ കുളിപ്പുര കെട്ടിക്കൊടുത്തു. കുളിക്കാൻ പൊകുമ്പോൾ മാറിയുടുക്കാനുള്ള തുണിയും കൊണ്ടു പോകാൻ പറഞ്ഞു. തലയിൽ തേയ്ക്കാൻ കൈതോന്നിയും കറ്റാർവാഴയുമിട്ട് കച്ചിയ എണ്ണയും ചെമ്പരത്തി താളിയും കൊടുത്തു. പുറത്ത് പുരട്ടാൻ മഞ്ഞളരച്ചതും പയർ പൊടിച്ചതും കൊടുത്തു. മേലെത്തട്ടിലെ പറമ്പിൽ പുല്ല് ചെത്താൻ വരുന്ന പരമുവിനോട് ഇനി ഇവിടെ പുല്ലില്ലായെന്ന് വഴക്കുണ്ടാക്കി. തേങ്ങയടക്കാൻ വരുന്ന രാഘവനോടു വെട്ടുസമയത്തു അങ്ങോട്ടു വന്നറിയിക്കാമെന്നു ഉറപ്പ് നല്കി. 
          രണ്ടു കൊല്ലം കൊണ്ട് ഐഷു വളർന്ന് ഒരു ഒത്തപെണ്ണായി. അവസാനമായി ബീവാത്തുമ്മ ഒരു ചേല കൂടി വാങ്ങിക്കൊടുത്തു. പുറത്തിറങ്ങുമ്പോൾ മാറിലിടാൻ. ഐഷുവിന്റെ  വളർച്ച കണ്ട് നെഞ്ചിൽ കൈവെച്ച് ബീവത്തുമ്മ കിടപ്പായി. ബീവാത്തുമ്മ ചെയ്തിരുന്ന ജോലി മുഴുവൻ ഐഷു ഏറ്റെടുത്തു. കവലയിൽ പാൽ കൊണ്ടു പോകലും, ഓല മെടയലും.  ഐഷുവിന്റെ വളർച്ച കണ്ട് നെഞ്ചത്ത് കൈവെച്ച് തന്നെയാണു് ബീവാത്തുമ്മയും മരിച്ചതു. പാവാട തുമ്പിൽ മൂക്ക് ചീറ്റി വാതില്ക്കൽ നിന്നിരുന്ന കെട്ടുപ്രായമായ ഐഷുവിനെ  വിളിച്ച് നെറുകയിൽ തലോടുകയോ, കൈകൾ കൂട്ടി പിടിച്ച് മാറത്ത് വെയ്ക്കുകയോ ചെയ്തില്ല. നെഞ്ചത്ത് കൈവെച്ച് ഐഷുവിന്റെ മേനി നോക്കിക്കിടന്നു.
                   ഐഷു ഒറ്റയ്ക്കായി. അഴകളവൊത്ത തന്റെ മേനിയെ കുറിച്ച് ഐഷു ബോധവതിയായിരുന്നു. കവലയിൽ പാല് കൊണ്ട്പോകുമ്പോൾ മാറിൽ ചേലയിടാൻ മറക്കാറില്ല അയയിൽ നിന്ന് ചേലയെടുക്കുമ്പോൾ ബീവത്തുമ്മയെ ഓർത്ത് നെടുവീർപ്പിടും. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത് കവലയിൽ ഒരു ചെറിയ ജനക്കൂട്ടമുണ്ടാവും. വേലയും കൂലിയും ഇല്ലാത്ത കുറേ അവന്മാർ. അതിലിപ്പൊ തൊണ്ടയിൽ കൊക്കര കൂവി തുടങ്ങിയ പീള പയ്യന്മാരും, വളഞ്ഞു നെറ്റി കാലിൽ തൊട്ട തൊണ്ണൂറ് ചെന്ന കിളവന്മാരും കാണും. നാട്ടിൽ ഐഷുമ്മയോളം ശരീരവടിവുള്ള ഒരുത്തിമാരും ഇല്ലെന്നാണു ബാർബർ കുട്ടൻ പറയുന്നതു. പട്ടണത്തിൽ നിന്നു കെട്ടിക്കൊണ്ട് വന്ന അവന്റെ പെണ്ണുമ്പുള്ള സുലോചനെയെയും തള്ളിപറയാൻ മടിയില്ല. അവന്റെ മാത്രമല്ല എല്ലാരുടെയും അഭിപ്രായമാണത്. ഐഷുവിനോളം മുടിയുള്ള പെണ്ണുങ്ങളാരെയും അവർ കണ്ടിട്ടില്ല. ആ നാട്ടിൽ ഐഷു കഴിഞ്ഞാൽ മുടി നീളമുള്ളത് കവലയിൽ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കാവിയുടുത്ത ഒരു നാടോടി സ്വാമിയ്ക്കാണു. അങ്ങെരുടെ മുടി ചന്തിയിൽ  ഉമ്മം വെയ്ക്കില്ലായിരുന്നു. മുതുകൊട്ടിക്കിടന്നു. എന്നാൽ ഐഷുവിന്റെ മുടി അഴിച്ചിട്ടാൽ ചന്തിയിൽ ഉമ്മം വെച്ചങ്ങനെ കിടക്കുമായിരുന്നു. ഐഷുവിന്റെ മുലയിലും മുടിയിലും നോക്കാത്തവന്മാർ ആരും ആ നാട്ടിലുണ്ടായിരുന്നില്ല. ഐഷുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവന്മാരുടെയും സ്വപ്നമായിരുന്നു.
                  
           അബൂബക്കർ നന്നേ കറുത്തിട്ടായിരുന്നു. എണ്ണ പൊത്തിയ മുടി വടിവായി ചീകി വെച്ചിരുന്നു. മുഖത്തെപ്പോഴും പട്ടി നക്കിയതു പോലെ എണ്ണമയം. വളഞ്ഞു നീണ്ട മൂക്ക് മുഖത്തിനു ചേരത്തതായിരുന്നു. അബൂബക്കറിനെ എല്ലാവരും അബു എന്നു വിളിച്ചിരുന്നു. അത് സ്നേഹക്കുടുതൽ കൊണ്ടായിരുന്നില്ല. വിളിക്കാൻ എളൂപ്പാത്തിനായിരുന്നു.
          അബുവിന്റെ പുറം കാരിരുമ്പ് പോലെ ദൃഢമായിരുന്നു. അവന്റെ നോട്ടത്തിനു കൊല്ലൻ വേലുവിന്റെ ആലയിൽ പണിയുന്ന കഠാരയുടേത് പോലെ മൂർച്ചയുണ്ടായിരുന്നു.  ഏതേലും പെണ്ണു് അവന്റെ കണ്ണുകളിൽ നോക്കിയാൽ കരളിൽ ചോര പൊടിഞ്ഞതു തന്നെ. പുഴക്കടവത്ത് അബുവിന്റെ കുളി കാണാൻ വേണ്ടി മാത്രം അക്കരക്കടവത്ത്  പെണ്ണുങ്ങൾ തുണി തിരുമ്മാൻ വരുമായിരുന്നു. അബുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവളുമാരുടെയും സ്വപ്നമായിരുന്നു.
                 അബു വരുത്തനാണു. കാലിക്കച്ചവടത്തിനായി മലകയറിയവൻ. ഒരിക്കൽ കാലിച്ചന്തയിൽ വഴക്കുണ്ടാക്കിയ പത്ത് തടിമാടൻ തമിഴന്മാരെ ഒറ്റയ്ക്ക് അടിച്ച് തുരത്തിയവനാണു പഹയൻ. അന്നു മുതൽ അബു നാട്ടിൽ വീരപുരുഷനാണു. എന്തിനും ഏതിനും അബുവുണ്ട് മുന്നിൽ.
                കൂട്ടുകാരി നബീസുവിന്റെ നിക്കാഹിനാണു ഐഷു ആദ്യമായി അബുവിനെ കാണുന്നതു. കൂട്ട് കച്ചവടക്കാരൻ ഔതർ കാക്കയുടെ ഇളയ മകൾ നബീസുവിന്റെ  നിക്കാഹിനു തന്നെയാണൂ അബൂബക്കറും ഐഷുവിനെ ആദ്യമായി കാണുന്നതു. ഒറ്റ നോട്ടത്തിൽ തന്നെ അബുവിനു ഐഷുവിനെ നന്നായി ബോധിച്ചു. ഐഷുവിനു പക്ഷെ  രണ്ടാമതൊന്നു കൂടി നോക്കേണ്ടി വന്നു, അബുവിനെ ബോധിക്കാൻ.
              അവർ പുഴവക്കത്ത് വച്ച് കണ്ട് മുട്ടി. താഴേ ചന്തയിൽ വച്ച് കണ്ട് മുട്ടി. മേലെ ചന്തയിൽ വച്ച് കണ്ട് മുട്ടി. പെരുന്നാളിനു പള്ളിയിൽ വച്ച് കണ്ടു മുട്ടി. പലചരക്കു  കടയ്ക്കും, വായനശാലയ്ക്കും മുന്നിൽ വച്ച് കണ്ട് മുട്ടി. അമ്പല വാതുക്കലും കുരിശ് പള്ളിക്ക് പുറകിലും കണ്ടു മുട്ടി. പുഴക്കടവിലേക്കുള്ള ഊട് വഴിയിൽ അവർ കൂട്ടിമുട്ടി. ഐഷു കൈകുത്തി വീണൂ. കൈമുറിഞ്ഞു. അബു ഐഷുവിനെ പിടിച്ചെഴുന്നേല്പിച്ചു. കയ്യിലെ ചോരയും മണ്ണും തോളത്തെ തോർത്ത് മുണ്ടെടുത്ത് അബു തന്നെ തുടച്ച് കൊടുത്തു. നാറ്റപൂച്ചെടിയുടെ ഇല പിഴിഞ്ഞു മുറിവിൽ വച്ച് കൊടുത്തു. വീട്ടിൽ ചെന്നല്പ്പം പച്ചെണ്ണ മുറിവിൽ തൊട്ടിടാൻ പുറകെ വിളിച്ച് പറഞ്ഞു. പിന്തിരിഞ്ഞോടുന്നടിനിടയിൽ ഐഷു തലയാട്ടുകയും ചെയ്തു.  
              മുറിവുണങ്ങിയോ എന്നറിയാൻ അബു പിറ്റെന്ന് തന്നെ ഐഷുവിന്റെ വീട്ടിൽച്ചെന്നു. പട്ടണത്തിൽ നിന്നു വങ്ങിയ കുപ്പിഗ്ളാസ്സിൽ ഐഷു അബുവിനു കട്ടൻക്കാപ്പി കൊടുത്തു. ഒരു കവിൾ ഇറക്കിയിട്ട് അബു ഐഷുവിനു നേർക്ക് ഒരു നോട്ടമെറിഞ്ഞു. ഐഷുവിന്റെ കരളിൽ ചോര പൊടിഞ്ഞു. മുഖം നാണം കൊണ്ട് കുനിഞ്ഞു.
            മുറിവൊണങ്ങി പൊളിക്കമാറിയിട്ടും അബു വരവ് നിർത്തിയില്ല. എന്നും വന്നു കട്ടൻക്കാപ്പി ഒരു കവിളിറക്കി ഐഷുവിന്റെ കരൾ മുറിച്ചിട്ടേ പോകൂ. നാട്ടുകാർ അതുമിതും പറഞ്ഞു തുടങ്ങി. " അവ അവനുക്കു പായ നീട്ടണുണ്ട് ". " അവക്ക് മലേലുള്ളാരേം വേണ്ട, വരുത്തനെ മതി ". എല്ലാം പച്ച കള്ളമായിരുന്നു. അബുവിന്റെ കിടത്ത  വള്ളക്കെട്ടിലായിരുന്നു. പറയുകയാണെങ്കിൽ ഐഷുവും ഈ നാട്ടുകാരിയല്ല. ബീവാത്തുമ്മയുടെ കൈ പിടിച്ച് മലകയറിയവൾ. 
            അബു ഐഷുവിന്റെ കയ്യിൽ നിന്നും രണ്ടാഴ്ച്ച കാപ്പി വാങ്ങി കുടിച്ചു. കാപ്പിപ്പൊടി തീർന്നപ്പോൾ ആടിനെ കറക്കി പച്ചപ്പാൽ കൊടുത്തു. മാസമൊന്നു കഴിഞ്ഞു. അബുവിന്റെ കാപ്പി കുടിയും പാലു കുടിയും നാട്ടിൽ സംസാരവിഷയമായി. ബാർബർ കുട്ടൻ കടയിൽ റേഡിയോ വെയ്ക്കാറില്ല. നാടകഗാനങ്ങളെക്കാൾ അവിടെ ഐഷു അബു ചരിതമാണു ചൂടുള്ള വിഷയം. അതിന്റെ പ്രചരണത്തിനു ചുക്കാൻ പിടിക്കുന്നതും കുട്ടൻ തന്നെ. 
            കഥാനായകനും നായികയും ഇതൊന്നുമറിഞ്ഞില്ല. അവർ പ്രണയപുഷ്പത്തിൽ നിന്നും തേൻ കുടിക്കുന്ന രണ്ടു ചിത്രശലഭങ്ങളെപ്പോലെ പാറി നടന്നു. മേഘക്കൂട്ടങ്ങളിൽ കൂടുക്കൂട്ടി. അവയ്ക്കൊപ്പം ചീനയിലും സിലോണിലും പോയി. മക്കയിലും മധുരയിലും പോയി. ഇരുഹൃദയങ്ങളും ചങ്ങലയിൽ ബന്ദിച്ച് മഴയ്ക്കും മഞ്ഞിനുമൊപ്പം താഴേക്കു പെയ്തു. ഭൂമിയിലവർ  പറങ്കിമാവിൻ ചോട്ടിലും കിണറ്റിൻക്കരയിലും ബന്ദിക്കപ്പെട്ടു. ഇവരുടെ പ്രണയം കേൾക്കാൻ അമ്പിളി കിണറ്റിലൊളിച്ച രാത്രി കിണറ്റിൻ കരയിൽ ഐഷുവും അബുവും ബന്ദിക്കപ്പെട്ടു.
         ഐഷുവിന്റെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അബു : "ഐഷുമ്മാ.." അബുവിന്റെ ചൂടുള്ള നെഞ്ചിലേക്കു തലച്ചായ്ച്ച് കൊണ്ട് ഐഷു : " ങ്ഹും". ഐഷുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വച്ച് കൊണ്ട് അബു : " അന്നെ മ്മ്ള് കെട്ടിക്കോട്ട..". അബുവിനെ ഇറുകെ പുണർന്നു കൊണ്ട് ഐഷു : " ഓ " . 
            കാലിക്കച്ചവടം മതിയാക്കി അണ്ടിക്കച്ചവടത്തിനായി അബു മലയിറങ്ങി. ഐഷുവിനോട് ഒരു മാസം കാക്കാൻ പറഞ്ഞു. ഐഷു ഒരു മസം കാത്തു. ഒരു വർഷം കാത്തു. അബു വന്നില്ല. " അവക്കിതു നിച്ചയിച്ചതാ." "ഞാം പറഞ്ഞു ." "അവനുക്കു പോണേടത്തെല്ലാം പെണ്ണ്ണ്ട്. " "ഇവിടിപ്പം ഐഷു ". "അവക്ക് വരുത്തനെ മതി. " "ഇപ്പ എന്താ, ഇനി അവളെ മലേക്കാരന്മാരിക്കു വേണോ. " "അവക്കിനി നല്ലൊരുത്തനെ കിട്ടൂല. ". കുട്ടപ്പൻ രോഷം കൊണ്ടു.  
           ഐഷുവിനെ കവലയിൽ കാണാതായി. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത്  കവലയിൽ ആരും കാക്കാതായി. കുട്ടപ്പന്റെ കടയിൽ വീണ്ടും നാടകഗാനം കേട്ട് തുടങ്ങി. ചില അവന്മാർ ഐഷുവിന്റെ മുറ്റത്ത് ചെന്നു തുമ്മാനും ചുമയ്ക്കാനും തുടങ്ങി. ഐഷു നീട്ടുന്ന വാക്കാത്തി കണ്ട് കാർക്കിച്ച് തുപ്പി തിരിച്ചു നടന്നു. നേരെ കവലയിൽ വന്നു കഥകളിറക്കി. കവലയിൽ ആളെക്കൂട്ടുന്നവയായിരുന്നു പലതും. ഐഷുവിന്റെ പൊക്കിളിനു താഴെ ഇല്ലാത്ത മറുകിനെ കുറിച്ചും, കൈമടക്കുകൾക്കു രാമച്ചത്തിന്റെ മണമാ ണെന്നും, മുടിയിഴകൾക്ക് പച്ചനെല്ലിക്കായുടെ മണമാണെന്നും, ശ്വാസത്തിനു ഏലയ്ക്കായുടെ മണമാണെന്നും പറഞ്ഞ് പരത്തി. വള്ളമൂന്നുന്ന മമ്മദ് ഐഷുവിന്റെ സഹകര ണ മനോഭാവത്തെക്കുറിച്ചാണു പറഞ്ഞതു. മീൻകാരൻ ജബ്ബാർ പറഞ്ഞതാണു രസം, പഹയൻ നാടോടി സ്വാമിയെ ഐഷുവിന്റെ പുരയിൽ കണ്ടുവെന്നു. ഒന്നു കൂടി പറഞ്ഞു, ഐഷു തിരുപ്പനാണു കെട്ടുന്നതെന്നു. കുട്ടപ്പൻ പറഞ്ഞു, " അപ്പൊ അവക്ക് ജാതീം മതോം കാര്യല്ല ". കുട്ടപ്പന്റെ പ്രശ്നം പട്ടണത്തിൽ നിന്നു കെട്ടിയ സുലോചനയാണു.
          ഐഷുവിന്റെ മുറ്റത്ത് വന്നു കാക്കിച്ച് തുപ്പുന്നവന്മാരുടെ എണ്ണം ദിനംപ്രതിക്കൂടി വന്നു. തന്റെ കന്യകാത്ത്വം പോലും വാക്കത്തിയെ  കാവലിരുത്തി അബുവിനായി കരുതിയിരിക്കുകയാണ്. പക്ഷെ അബു വന്നില്ല. പലരും പലതും പറഞ്ഞു, വസൂരി കൊണ്ടു പോയെന്നും നെഞ്ചാത്താരോ  കത്തികേറ്റിയെന്നും. ഐഷുവങ്ങനെ കന്യകയായ വേശ്യയായി. വേശ്യയെന്നു വിളിക്കപ്പെടുന്ന കന്യകയായ ഐഷു. വേശ്യയല്ലാത്ത ഐഷു വേശ്യയായി.
          ഒരു ചെറുകാറ്റില്‍ കൊഴിഞ്ഞ ഇലകള്‍ പോലെ വര്‍ഷങ്ങള്‍ ഭൂമിയില്‍ കരിഞ്ഞുണങ്ങി. അബു വന്നില്ല. പക്ഷ അബുവിന്റെ ഓര്‍മ്മകള്‍ തളര്‍ച്ചയിലും താങ്ങായി.  വെയിലില്‍ തണലായി, മഴയില്‍ കുടയായി  ഐഷുവിനോപ്പം കാലം കഴിച്ചു.. ഐഷു ഒരു മാങ്കനിയെന്നപോലെ ചുനവറ്റി നിന്നു. കാറ്റില്‍ കൊഴിഞ്ഞില്ല. ചാലി പയ്യന്മാരുടെ ഊക്കന്‍ കല്ലേറില്‍  ഞെട്ടിറ്റ്‌ വീണില്ല. 
          ഐഷുവെന്നത്  പലരും പാടിയും ആടിയും വഷളാക്കിയ ആട്ടക്കഥയിലെ അരങ്ങത്ത് വരാത്ത നായികയായി. വേദിയില്‍ ആളൊഴിഞ്ഞിരിന്നു. തട്ടില്‍ നിലവിളക്കണഞ്ഞിരുന്നു. തിരശ്ശീല വീണിരുന്നു. പുറകിലെ ഇരുട്ടില്‍ മൂടുപടം അഴിക്കാതെ കരഞ്ഞു കാലം കഴിച്ചു. ആരും കണ്ണീര്‍ കണ്ടില്ല, കവിളിലെ കരിമഷിച്ചാലുകള്‍ കണ്ടില്ല.
           ഐഷുവെന്നത് ആരും നുള്ളാതെ പോയ റോസപ്പൂവാണ്. പൂന്തേനുണ്ണാന്‍ പൂമ്പാറ്റ വന്നില്ല. പൂ നുള്ളാന്‍ വന്ന പെണ്‍ക്കുട്ടികള്‍ നുള്ളി തലയില്‍ ചൂടിയില്ല. ഇതള്‍ കൊഴിഞ്ഞു നിന്നു.
           മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്.
          


കുറിപ്പ്‌: ഈ കുറിപ്പ്‌ മുകളില്‍ നല്‍കണമോ താഴെ നല്‍കണമോ എന്ന തര്‍ക്കവുമായി ഒരൊളിച്ചുകളി നടത്തി ഒടുവില്‍ താഴെയെന്നതിനു പിടി നല്‍കി. ഈ കഥ നിങ്ങള്‍ മുഴുവനും വായിക്കുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇത് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌, കൃത്യമായി പറയുകയാണെങ്കില്‍ 06.05.2004 ല്‍ ഒരു കടലാസിന്റെ ഇരു പുറങ്ങളിലായി ഏഴുതിവെച്ച " ഐശുമ്മ ഒരു സ്ത്രിയായിരുന്നു." എന്ന ഒരു കഥയാണ്. ഇന്നിപ്പോള്‍ ഓര്‍മ്മയുടെ ഭാണ്‍ഡത്തില്‍ കൈയിട്ടപ്പോള്‍ കിട്ടിയതാണ്
ഈ കടലാസ്‌ കഷ്ണം. മെലിഞ്ഞുണങ്ങിയ ഒരു രുപം, അതിനു ധാരാളം വെള്ളവും ഭക്ഷണവും നല്‍കി മുകളില്‍ കാണുന്ന രൂപത്തിലാക്കിയെടുത്തു. ഒന്ന് തടിച്ചിട്ടുണ്ടെങ്കിലും രൂപഭംഗി കിട്ടിയിട്ടില്ലയെന്നു അറിയാം. ചില വാക്കുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വായനയ്ക്കൊരു താളം കിട്ടാന്‍ വേണ്ടി ചെയ്തതാണ്. ഒരു കഥാപ്രസംഗത്തിന്റെ ശൈലിയിലെക്ക്  മാറിപോയിയെന്നു തോന്നുന്നു. അത് മനപൂര്‍വമൊ, അറിയാതേയോ സംഭവിച്ചതല്ല, ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാണ്. ഇനിയും ധാരാളം  എഴുതാന്‍, എഴുതിയവയിലെ തെറ്റുകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.ഇനിയും ഞാന്‍ നിങ്ങളാല്‍ വായിക്കപ്പെടുമെന്ന പ്രതീക്ഷയോടെ....

Monday, September 5, 2011

രസതന്ത്രം


തീരുമാനിച്ചുറച്ചതാണു്, ഇനി പെൺകുട്ടികളെക്കുറിച്ചെഴുതില്ലാന്നു്. പക്ഷെ ആദ്യമായ് അവളെന്നോട് തന്നെക്കുറിച്ചെഴുതാൻ പറഞ്ഞു. എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഒരു തുണ്ട് കടലാസ് അവളോട് കടം വാങ്ങി. ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല, അദ്യ വരിക്കായി. നിർദ്ദേശം കിട്ടിയ പോലെ വിരലുകൾ കടലാസിൽ  മഷിച്ചാലുകൾ കീറി നീങ്ങിത്തുടങ്ങി.
                    'ഞാനൊരു പെൺകുട്ടിയുടെ കണ്ണുകൾ ഇഷ്ടപ്പെടുന്നു. അവളുടെ കവിളിലും, നെറ്റിയിലും, ചുണ്ടുകളിലും ചുംബിക്കുവാൻ വെമ്പുന്നു. അവളുടെ കൈവിരലുകളിൽ എന്റെ കൈവിരലുകൾ   കോർത്ത് പിടിച്ച്, കടൽക്കരയിലൂടെ കടൽക്കാറ്റേറ്റ് നടക്കാൻ കൊതിക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ അവളെയും കെട്ടിപ്പുണർന്ന് കൊണ്ട് നനയാൻ ആഗ്രഹിക്കുന്നു.  തണുപ്പുള്ള രാത്രികളിൽ അവളുടെ മടിയിൽ തലവെച്ച് അങ്ങകലെ മാനത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ പറയും.. " ഇവയ്ക്ക് നിന്റെ കണ്ണുകളുടെയത്ര പോലും ശോഭയില്ല "  അപ്പോഴവളുടെ കണ്ണുകൾ നാണം കൊണ്ട് വിടരുന്നതും, ചുണ്ടിൽ പുഞ്ചിരി വിടരുന്നതും കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു'. ഇത്രയുമെഴുതി കടലാസ് മൂന്നായി മടക്കി അവളുടെ കയ്യിലിരുന്ന രസതന്ത്ര പുസ്തകത്തിനുള്ളിലേക്കു തിരുകി. തുറന്ന് നോക്കാതെ അവളത് പുസ്തകസഞ്ചിക്കുള്ളിലേക്ക് വച്ചു. തന്റെ ഏകാന്തതയിൽ വായിക്കാമെന്നുറപ്പ് പറഞ്ഞു കൈവീശിയകന്നു. എനിക്കൊരു കാര്യത്തിൽ സംശയമുണ്ടായിരുന്നു, ഒരു പക്ഷെ രസതന്ത്ര പുസ്തകത്തിനുള്ളിൽ എന്റെ അക്ഷരങ്ങൾക്ക് രാസമാറ്റം സംഭവിക്കുമോ?
                എന്നും അവളാണു ആദ്യമെത്താറ്. അവളുടെ മറുപടി അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വളരെ നേരത്തെ അവിടേക്കു തിരിച്ചു. പക്ഷെ എനിക്കു മുമ്പേ അവളെത്തിയിരുന്നു. എന്നെ കണ്ടപാടെ സഞ്ചിയിൽ നിന്നും ഒരു പുസ്തകമെടുത്ത് നീട്ടി. മറിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അതിനുള്ളിൽ രണ്ടായി മടക്കിയ ഒരു കടലാസുണ്ടായിരുന്നു ഒറ്റവരിയിൽഎനിക്കുള്ള മറുപടിയെഴുതിയിരുന്നു. മറുപടി വായിച്ചതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഇന്നലെ എന്റെ അക്ഷരങ്ങൾക്ക് രാസമറ്റം സംഭവിച്ചിരിക്കുന്നു. മറുപടി കടലാസ് രണ്ടായിത്തന്നെ മടക്കി പുസ്തകത്തിനുള്ളിൽ വച്ച് തിരികെ നല്കി. ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഇങ്ങനെ എഴുതുയിരുന്നു, 'ജീവശാസ്ത്രം'. അവളുടെ മറുപടി വായിച്ചതിനു ശേഷം ഞാൻ എന്റെ തീരുമാനം മാറ്റുകയാണുണ്ടായത്. എന്റെ വിരൽത്തുമ്പിലെ മഷിച്ചാൽ വറ്റുന്നത് വരെ ഞാൻ എഴുതും,  പെൺക്കുട്ടികളെക്കുറിച്ച്.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....